തീയേറ്ററിലെ പീഡനത്തില്‍ അമ്മയുടെ മൊഴി പുറത്ത്; മൊയ്തീന്‍ കുട്ടിയെ പരിചയമുണ്ട്, മകളെ പീഡിപ്പിച്ചത് അറിഞ്ഞില്ല

മലപ്പുറം: സിനിമ തീയേറ്ററിലെ പീഡനത്തില്‍ അമ്മയുടെ മൊഴി പുറത്ത്. മൊയ്തീന്‍ കുട്ടി മകളെ പീഡിപ്പിച്ചത് അറിഞ്ഞില്ലെന്നും ഒന്നിച്ചല്ല സിനിമ കാണാന്‍ വന്നതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. മൊയ്തീന്‍ കുട്ടിയെ വര്‍ഷങ്ങളായി പരിചയമുണ്ടെന്ന് പറഞ്ഞ അമ്മ സിനിമാ തിയ്യറ്ററില്‍ വച്ച് യാദൃശ്ചികമായാണ് മൊയ്തീന്‍ കുട്ടിയെ കണ്ടതെന്ന് മൊഴി നല്‍കി.

കേസ് ഉണ്ടാവാതിരിക്കാന്‍ മൊയ്തീന്‍കുട്ടി ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. പരാതി നല്‍കിയ തിയേറ്റര്‍ ഉടമയെ വനിത കമ്മീഷന്‍ അഭിനന്ദിച്ചു. അമ്മയ്‌ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

തൃത്താലയിലെ പ്രമുഖ വ്യവസായി ആയ മൊയ്തീന്‍ കുട്ടിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ദൃശ്യങ്ങളടക്കം പരാതി നല്‍കിയിട്ടും കേസെടുക്കാനോ പ്രതിയെ പിടികൂടാനോ പൊലീസ് തയ്യാറായിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ മാത്രമാണ് അറസ്റ്റുണ്ടായത്.

ഗുരുതരമായ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ ബേബിയെ അന്വേഷണ വിധേയമായി തൃശൂര്‍ റേഞ്ച് ഐ.ജി.എം.ആര്‍ അജിത്ത് കുമാര്‍ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.