മാഹിയിലെ സിപിഐഎം നേതാവിന്റെ വധം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

മാഹിയിലെ സിപിഐഎം നേതാവ് ബാബു വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷാണ് പുതുച്ചേരി പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. പൊലീസ് നടപടി വിവാഹത്തിന് പുറപ്പെടുമ്പോള്‍. ഇതോടെ ജെറിന്റെ വിവാഹം മുടങ്ങി. പള്ളൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ജെറിന്റെ ബന്ധുക്കള്‍ പ്രതിഷേധിക്കുന്നു.

പള്ളൂരില്‍ തിങ്കളാഴ്ച രാത്രിയാണ് രണ്ടു കൊലപാതകങ്ങളും നടന്നത്. സി.പി.ഐ.എം. നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു(47), ഓട്ടോറിക്ഷാ ഡ്രൈവറും ആര്‍.എസ്.എസ്. പ്രവര്‍ത്തകനുമായ ന്യൂമാഹി പെരിങ്ങാടി പറമ്പത്ത് വീട്ടില്‍ യു.സി. ഷമേജ് (36) എന്നിവരാണ് മരിച്ചത്. പള്ളൂര്‍ കൊയ്യോടന്‍ കോറോത്ത് ക്ഷേത്രത്തിനുസമീപം രാത്രി ഒന്‍പതരയോടെയാണ് ബാബുവിന് വെട്ടേറ്റത്. ബാബു വീട്ടിലേക്ക് പോകുന്നവഴി ഒരുസംഘം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഇതിനു തിരിച്ചടിയായാണ് ഷമേജിന് രാത്രിതന്നെ വെട്ടേറ്റത്. കൊലപാതകങ്ങളെ തുടര്‍ന്ന് മാഹിയിലും പരിസര പ്രദേശങ്ങളിലും അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.