തിയറ്ററില്‍ കുട്ടിയെ എത്തിച്ചത് പീഡിപ്പിക്കാന്‍ തന്നെ: പ്രതികള്‍ കുറ്റം സമ്മതിച്ചു

മലപ്പുറം: എടപ്പാളിലെ തിയറ്ററില്‍ പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികളായ തൃത്താല കാങ്കുന്നത്ത് മൊയ്തീനും കുട്ടിയുടെ അമ്മയും കുറ്റം സമ്മതിച്ചതായി പൊലീസ്. കുട്ടിയെ അമ്മ തിയറ്ററിലെത്തിച്ചത് പീഡിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെത്തന്നെയാണെന്നും പൊലീസ് പറഞ്ഞു. അതിനിടെ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകിയതിന്റെ പേരില്‍ ചങ്ങരംകുളം എസ്‌ഐ കെ.ജി.ബേബിക്കെതിരെ പോക്‌സോ ചുമത്തുന്ന കാര്യം പിന്നീട് തീരുമാനിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം നേരത്തേ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നല്‍കിയിരുന്നു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ബേബി നിലവില്‍ സസ്‌പെന്‍ഷനിലാണ്.

സംഭവത്തില്‍ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തു. തിയറ്ററിലേക്ക് കുട്ടിയെ കൊണ്ടു വന്ന അമ്മയെ ഞായറാഴ്ച രാവിലെയാണു പ്രതി ചേര്‍ത്തത്. സിനിമ കണ്ടിരുന്നതിനാല്‍ പീഡനം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ഇവരുടെ മൊഴി. കുട്ടിയുടെ അമ്മയ്ക്കു ദീര്‍ഘനാളായി മുഖ്യപ്രതി മൊയ്തീനുമായി ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, എടപ്പാളിലെ തിയറ്ററില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ആരെയും രക്ഷപ്പെടാനനുവദിക്കില്ലെന്ന് ഡിജിപി പറഞ്ഞു. കേസില്‍ ഗൗരവമായ അന്വേഷണം നടക്കുകയാണ്. പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായോ എന്നു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.