വിളവെടുത്ത കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി നാലു ദിവസം കാത്തു നിന്ന കര്‍ഷകന്‍ വെയിലേറ്റ് മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിളവെടുത്ത കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി നാലു ദിവസം കാത്തു നിന്ന കര്‍ഷകന്‍ വെയിലേറ്റ് മരിച്ചു. സംഭരണകേന്ദ്രത്തില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില്‍പനയ്ക്കായി സര്‍ക്കാരിന്റെ കനിവ് കാത്തുനിന്ന കര്‍ഷകനാണ് ദാരുണമായി മരണമടഞ്ഞത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രദേശത്തെ കര്‍ഷകര്‍ ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു.

വിദിഷ ജില്ലയിലെ ലാത്തേരി ഗ്രാമത്തില്‍ കൃഷി വകുപ്പിന്റെ സംഭരണകേന്ദ്രത്തിലാണ് സംഭവം. 65 വയസ്സുകാരനായ മുല്‍ചന്ദാണ് സര്‍ക്കാരിന്റെ അനാസ്ഥയെ തുടര്‍ന്ന് മരണമടഞ്ഞത്. വിളവെടുത്ത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി നാലു ദിവസം മുന്‍പ് സംഭരണകേന്ദ്രത്തിലെത്തിയതാണ് മുല്‍ചന്ദ്. തന്റെ ഊഴം കാത്തു നിന്ന മുല്‍ചന്ദ് വെയിലേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു.

പകല്‍ സമയങ്ങളില്‍ 42 മുതല്‍ 43 ഡിഗ്രി വരെയാണ് ഇവിടെ ചൂട്. കൃഷി വകുപ്പിന്റെ സംഭരണ കേന്ദത്തില്‍ ഉല്‍പ്പന്നങ്ങള്‍ തൂക്കി നോക്കുന്നതിന് പരിമിതമായ സംവിധാനങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. 400 പേരാണ് കാര്‍ഷികോല്‍പ്പന്നങ്ങളുമായി സംഭരണ കേന്ദ്രത്തിലെത്തിയത്. കര്‍ഷകര്‍ ദിവസങ്ങളോളം സംഭരണ കേന്ദ്രത്തില്‍ തങ്ങുന്നത് പതിവാണ്. താല്‍ക്കാലിക സംവിധാനത്തില്‍ ഊഴം നോക്കിയുള്ള കാത്തിരിപ്പ് ദുരിതമാണെന്ന് കര്‍ഷകര്‍ പറയുന്നു.