കോഴിക്കോട്ടെ പനിമരണം: കേന്ദ്രസംഘം ഇന്നെത്തും; ഭയപ്പെടേണ്ട കാര്യമില്ലെന്ന് മണിപാല്‍ മെഡിക്കല്‍ സംഘം

പേരാമ്പ്ര: നിപ വൈറസ് പടര്‍ന്നു പിടിക്കുന്ന കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങളിലേക്ക് ആരോഗ്യ വിദഗ്ധരുടെ സംഘത്തെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അഭ്യര്‍ഥന പ്രകാരം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ആണ് വൈദ്യസംഘത്തെ അയക്കാന്‍ തീരുമാനിച്ചത്. ഇവര്‍ തിങ്കളാഴ്ച കോഴിക്കോട്ടെത്തും.

അതേസമയം, ഭയപ്പേടേണ്ട സാഹചര്യമില്ലെന്ന് മണിപ്പാലില്‍നിന്ന് എത്തിയ മെഡിക്കല്‍ സംഘം. മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലെ തലവന്‍ പ്രൊഫ.ജി. അരുണ്‍കുമാറും സംഘവും ശനിയാഴ്ച രാവിലെ മുതല്‍ സ്ഥലത്ത് പരിശോധന നടത്തിയ ശേഷമാണ് പ്രദേശവാസികളോട് ഇക്കാര്യം പറഞ്ഞത്.

വ്യാപകമായി രോഗം പകരുന്നെന്ന രീതിയിലുള്ള ഭീതി പരത്തുന്നത് തെറ്റാണ്. വീട് മാറിപ്പോകേണ്ട സാഹചര്യമില്ല. രോഗാണുവിനെ തിരിച്ചറിഞ്ഞാലേ മികച്ച ചികിത്സ ഉറപ്പാക്കാനാകൂ. രോഗികളുടെ രക്തം, തൊണ്ടയിലെ സ്രവം എന്നിവ മണിപ്പാലില്‍ നിന്ന് പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും അയച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ടോടെ പരിശോധന ഫലം അറിയാമെന്നാണ് കരുതുന്നതെന്ന് അരുണ്‍കുമാര്‍ പറഞ്ഞു.

മരണപ്പെട്ട സഹോദരങ്ങളുടെ കുടുംബത്തില്‍ അടുത്ത് ഇടപഴകിയ ആളുകള്‍ക്കാണ് ഈ രോഗം വന്നത്. തലച്ചോറിനെ ബാധിക്കുന്ന മസ്തിഷ്‌ക ജ്വരമാണിത്. പനിയുണ്ടെന്ന് പറയുന്ന മറ്റുള്ളവര്‍ക്ക് ആ രീതിയിലായിട്ടില്ല. മരണപ്പെട്ടവര്‍ക്ക് തന്നെ ഒരാള്‍ക്ക് വന്ന ശേഷം മറ്റുള്ളവര്‍ക്ക് പകര്‍ന്നതാണോ എല്ലാവര്‍ക്കും ഒരേ സമയം വന്നതാണോ എന്നത് ഉറപ്പാക്കാനുണ്ട്. ആദ്യ മരണം സംഭവിച്ച് 15 ദിവസം പിന്നിട്ട് കഴിഞ്ഞു. ഇതിനിടയില്‍ വ്യാപകമായി പടരുന്നില്ലെന്നാണ് മനസ്സിലാക്കേണ്ടത്. രോഗം ബാധിച്ച് മരിക്കുന്നവരുമായി ഇടപഴകുന്നവര്‍ കൈയുറകളും മാസ്‌കുമടക്കം മുന്‍കരുതല്‍ നടപടികള്‍ എടുക്കണം. സമൂഹമാധ്യമത്തിലെ പ്രചാരണത്തില്‍ തെറ്റിദ്ധരിക്കപ്പെടരുത്. ആരോഗ്യവകുപ്പ് വളരെ പെട്ടെന്ന് ഇടപെട്ടതിനാലാണ് പെട്ടെന്നുതന്നെ വിദഗ്ധ പരിശോധന നടത്താനായതെന്നും അദ്ദേഹം വിശദീകരിച്ചു.

നാലംഗ മെഡിക്കല്‍ സംഘം സൂപ്പിക്കടയിലെത്തിയ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ മോഹന്‍ദാസുമായി ചര്‍ച്ച നടത്തി. പക്ഷി മൃഗങ്ങളില്‍നിന്ന് രോഗം പടര്‍ന്നതാണെന്ന സംശയത്തിലാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരുമായി യോജിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മരണപ്പെട്ട സാലിഹിന്റെ വീട്ടില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന മുയലുകളുടെ രക്തസാമ്ബിളും സംഘം ശേഖരിച്ചിട്ടുണ്ട്.

മരണപ്പെട്ട സാലിഹിന്റെ ഉമ്മ, സഹോദരന്‍, മരണപ്പെട്ട മറിയത്തിന്റെ ഭര്‍ത്താവ് മൊയ്തു ഹാജി എന്നിവരില്‍നിന്നും വിവരങ്ങള്‍ തേടി. സാലിഹിന്റെ വീട്ടിലും മറിയത്തിന്റെ വീട്ടിലും പരിസരങ്ങളിലും വിശദമായ പരിശോധന നടന്നു. പറമ്ബില്‍ കിടന്നിരുന്ന മാങ്ങയുള്‍പ്പെടെ സംഘം പരിശോധിച്ചു. മരണപ്പെട്ടവരുമായി അടുത്തിടപഴകിയ 20ഓളം പേരില്‍നിന്ന് വീണ്ടും രക്തസാമ്ബിള്‍ മെഡിക്കല്‍ സംഘവും ശേഖരിച്ചു. പ്രദേശത്തിനടുത്ത സ്ഥലത്ത് സംഘം ക്യാമ്ബ് ചെയ്യുന്നുണ്ട്. സൂപ്പിക്കടയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്ബ് ഞായറാഴ്ചയും തുടര്‍ന്നിരുന്നു. കോഴിക്കോട്ടെ മിംസ് ആസ്?പത്രിയില്‍നിന്ന് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും സഹായത്തിനെത്തി.

പനി: ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് പ്രവേശനം നിര്‍ത്തി

പേരാമ്പ്ര: പനിബാധിച്ച് മൂന്നുപേര്‍ മരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി ജാനകിക്കാട് ഇക്കോ ടൂറിസം സെന്ററിലേക്ക് പ്രവേശനം താത്കാലികമായി നിര്‍ത്തി. പക്ഷികളില്‍നിന്ന് പടരുന്ന രോഗമാണെന്ന നിഗമനത്തില്‍ എത്തിയതിനാലാണ് കാട്ടിലൂടെയുള്ള സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തിയത്. കോഴിക്കോട് ഡി.എഫ്.ഒ.യുടെ നിര്‍ദേശമനുസരിച്ചാണ് നടപടി.

ശനിയാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച നിര്‍ദേശമെത്തിയത്. ഞായറാഴ്ച നിരവധി സന്ദര്‍ശകര്‍ എത്തിയെങ്കിലും കടത്തിവിട്ടില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദര്‍ശകരെ കടത്തില്ലെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

നിരവധി പക്ഷികളുടെ ആവാസകേന്ദ്രമാണ് ജാനകിക്കാട്. കാട്ടിലൂടെയുള്ള യാത്രയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. പക്ഷിമൃഗാദികള്‍ കഴിച്ച് ബാക്കിവരുന്ന പഴങ്ങളടക്കമുള്ളവ സന്ദര്‍ശകര്‍ കഴിക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.