കെവിന്‍ മകളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്; വിവാഹ ബന്ധം ശത്രുതയ്ക്ക് കാരണമല്ലെന്ന് ചാക്കോ

കോട്ടയം: കെവിന്റെ മരണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും. കെവിന്‍ മകളെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്നും വിവാഹ ബന്ധം ശത്രുതയ്ക്ക് കാരണമല്ലെന്നും ചാക്കോ പറഞ്ഞു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഷാനും ചാക്കോയും പറയുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.

നീനുവിന്റെ അച്ഛന്‍ ചാക്കോ അമ്മ രഹ്ന ഉള്‍പ്പെടെ 14 പേരാണ് കേസിലെ പ്രതികള്‍. ചാക്കോയ്ക്കും രഹ്നയ്ക്കും ഗൂഢാലോചനയില്‍ പങ്കെന്ന് വ്യക്തമായതോടെയാണ് ഇവരെയും പ്രതിപ്പട്ടികയിലേക്ക് ചേര്‍ക്കുന്നത്. കെവിനെ അക്രമിച്ചത് ഇവരുടെ നിര്‍ദേശ പ്രകാരമാണോയെന്ന് അന്വേഷിക്കുന്നുണ്ട്. ഇരുവരും ഒളിവിലെന്നും പൊലീസ് അറിയിച്ചു.

കോട്ടയത്തെ ദുരഭിമാനക്കൊലയില്‍ പൊലീസ് വീഴ്ച സമ്മതിച്ച് ഐ.ജി വിജയ് സാഖറെ. ഗാന്ധിനഗര്‍ എസ്.ഐയ്ക്ക് വീഴ്ചയുണ്ടായെന്ന് ഐ.ജി വിജയ് സാഖറെ സമ്മതിച്ചു. എസ്‌ഐയ്ക്ക് നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചെങ്കിലും ക്രിമിനല്‍ കുറ്റമില്ലെന്നും സാഖറെ അവകാശപ്പെട്ടു.

തട്ടിക്കൊണ്ട് പോയ കാര്‍ ഓടിച്ചിരുന്ന ഡി.വൈ.എഫ്.ഐനേതാവും നീനുവിന്റെ ബന്ധുവുമായി നിയാസ്, റിയാസ് എന്നിവരെ ഇന്നലെ വൈകിട്ട് തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കുപുറമെ സംഘത്തിലുണ്ടായിരുന്ന ഇഷാനും കസ്റ്റഡിയിലുണ്ട്. മുഖ്യപ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു ചാക്കോ അടക്കമുളള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാണ്.

കേസില്‍ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. കേസില്‍ ഇനി പിടിയിലാകാനുള്ളത് അഞ്ചുപേരാണ്. നീനുവിന്റെ സഹോദരന്‍ ഷാനു, റെനീസ്, സലാദ്, അപ്പു, ടിറ്റോ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുന്നു.

അതേസമയം, കെവിന്റെ മരണം വെള്ളത്തില്‍ വീണതിന് ശേഷമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലെ മുറിവുകള്‍ മരണത്തിന് കാരണമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കെവിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്. ശശീരത്തില്‍ ഇരുപതിലധികം മുറിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. കെവിന്റെ ജനനേന്ദ്രിയം ചതഞ്ഞിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ക്രൂരമായ മര്‍ദ്ദനം ഏറ്റിട്ടുണ്ടെന്നും പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്.

മര്‍ദിച്ച് വെള്ളത്തില്‍ ഇട്ടതാണോ, അതോ  ആക്രമിസംഘം ഓടിച്ചപ്പോള്‍ വെള്ളത്തില്‍ വീണതാണോ എന്ന് വ്യക്തമല്ല. ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്ക് ശേഷം അന്തിമ റിപ്പോര്‍ട്ട് നല്‍കും.