കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ മക്കളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ഇരുവര്‍ക്കും നിപ്പ വൈറസ് രോഗലക്ഷണമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
സാധാരണ പനിയാണ് കുട്ടികള്‍ക്കുള്ളത്. തുടര്‍ന്നാണ് നിരീക്ഷണത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരുടേയും രക്തസാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍എല്‍. സരിത അറിയിച്ചു.
ലിനി പരിചരിച്ച സാബിത്ത് എന്ന രോഗിയില്‍ നിന്നാണ് ഇവര്‍ക്കും നിപ്പ വൈറസ് പകര്‍ന്നത്. ചങ്ങോരത്തെ സൂപ്പികടയിലെ വളച്ചുകെട്ട് മൊയ്തു ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം, മറിയത്തിന്റെ ഭര്‍തൃ സഹോദരന്റെ മക്കളായ സാലീഹ്, സാബിത്ത് എത്തിവര്‍ക്കാണ് ആദ്യം ഈ വൈറസ്ബാധ കണ്ടെത്തിയത്. രോഗം ബാധിച്ചു ദിവസങ്ങള്‍ക്കകം മൂവരും മരിക്കുകയായിരുന്നു. ഇതിനു പിന്നാലെ സാബിത്തിനെ പരിചരിച്ചിരുന്ന ലിനിയും മരണത്തിന് കീഴടങ്ങി.
ലിനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ലിനിയുടെ രണ്ട് കുട്ടികള്‍ക്കും 10 ലക്ഷ രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. ഭര്‍ത്താവിന് സമ്മതമാണെങ്കില്‍ സര്‍ക്കാര്‍ ജോലി നല്‍കാമെന്നും സര്‍ക്കാര്‍ പറഞ്ഞു. നിപ്പ വൈറസ് ബാധിച്ച് മരിച്ച മറ്റുള്ളവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ധനസഹായം നല്‍കും.
നിലവില്‍ നിപ്പ വൈറസ് ബാധയെന്ന സംശയത്തില്‍ സംസ്ഥാനത്ത് 175 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വൈറസ് ബാധിച്ച് മരിച്ചവരുമായി ബന്ധമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. വൈറസ് പകര്‍ന്നത് ഒരേ കേന്ദ്രത്തില്‍നിന്നാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അസുഖം കണ്ടെത്തിയ പതിനഞ്ചു പേരില്‍ 12 പേര്‍ മരിച്ചതായും മൂന്നു പേര്‍ ചികിത്സയിലാണെന്നും മന്ത്രി വ്യക്തമാക്കി.
നിപ്പ വൈറസ് ആദ്യം ബാധിച്ചെന്ന് കരുതുന്ന സാബിത്തിന്റെ രക്തം പരിശോധിച്ചിരുന്നില്ല എന്നാല്‍ ഇയാളും നിപ്പ ബാധിച്ചു മരിച്ചതായാണ് കണക്കാകുന്നത്. അങ്ങനെയാണെങ്കില്‍ 13 മലയാളികള്‍ ഇതുവരെ നിപ്പ ബാധിച്ചു മരിച്ചിട്ടുണ്ട്. ആദ്യം അസുഖം വന്നു മരിച്ച സാബിത്ത്, സാലിഹ് എന്നിവരില്‍ നിന്നാണ് പിന്നീടുള്ള ഭൂരിപക്ഷം പേരിലേക്കും വൈറസ് പകര്‍ന്നത് എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.
നിപ്പ വൈറസ് സംശയിച്ച് പരിശോധനയ്ക്കയച്ച നിരവധിയാളുകളുടെ രക്തപരിശോധനഫലം നെഗറ്റീവ് ആയതോടെ വൈറസ് ബാധയെ പിടിച്ചു കെട്ടാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. വൈറസിന്റെ ഇന്‍ക്യൂബേഷന്‍ പിരീഡ് അടിസ്ഥാനമാക്കി ജൂണ്‍ അഞ്ച് വരെ പുതുതായി ആരിലും നിപ്പ വൈറസ് സ്ഥീരികരിച്ചില്ലെങ്കില്‍ രോഗം അവസാനിച്ചതായി കണക്കാക്കും എന്ന് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വന്ന അറിയിപ്പില്‍ പറയുന്നു.
വൈറസ് ബാധ വന്നയാളില്‍ അത് പടരാനുള്ള നിശ്ചിതസമയപരിധിയുണ്ട്. മൂന്ന് ദിവസം മുതല്‍ 21 ദിവസം വരെ ഇതിനായി വേണ്ടി വരും എന്നാണ് കണക്ക്. കേരളത്തില്‍ ആദ്യത്തെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സമയം വച്ചു നോക്കിയാല്‍ ഇപ്പോള്‍ ആര്‍ക്കെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടെങ്കില്‍ അത് തെളിയാന്‍ ജൂണ്‍ അഞ്ച് വരെ കാത്തിരിക്കണം. അതിനാല്‍ ജൂണ്‍ അഞ്ചിനകം പുതുതായി ആരിലും നിപ്പ വൈറസ് സ്ഥിരീകരിക്കാത്ത പക്ഷം നിപ്പ വൈറസ് അവസാനിച്ചതായി കണക്കാക്കാം എന്ന് ആരോഗ്യവകുപ്പിന്റെ അറിയില്‍ പറയുന്നു.