യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ.മുരളീധരന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പിന്തുണ;കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രന് സാധ്യതയേറി

ന്യൂഡല്‍ഹി: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ.മുരളീധരന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പിന്തുണ. സമുദായങ്ങള്‍ക്കപ്പുറം ഘടകകക്ഷികളോടുള്ള മുരളീധരന്റെ ബന്ധം അനുകൂലഘടകമാണെന്നാണ് വിലയിരുത്തല്‍. പുതിയ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രന് സാധ്യതയേറി.

ഏകെ.ആന്റണിക്ക് ഈ നീക്കത്തോട് യോജിപ്പാണെന്നാണ് സൂചന. മുസ്ലീംലീഗ്, കേരളാ കോണ്‍ഗ്രസ് എന്നിവര്‍ക്കു സ്വീകാര്യനെന്നതും മുരളിക്ക് അനുകൂലഘടകമാണ്. ഇക്കാര്യത്തില്‍ സമുദായ പരിഗണന കണക്കിലെടുക്കേണ്ടെന്ന നിലപാടു ഹൈക്കമാന്‍ഡ് സ്വീകരിക്കും. കെപിസിസി അധ്യക്ഷ ചര്‍ച്ചകളില്‍ മുല്ലപ്പളളി രാമചന്ദ്രന് തന്നെയാണ് മേല്‍ക്കൈ. ദേശീയതലത്തില്‍ സംഘടനാതെരഞ്ഞെടുപ്പ് മികച്ചരീതിയില്‍ പൂര്‍ത്തിയാക്കിയ മുല്ലപ്പളളിയിലൂടെ ഈഴവ, പിന്നോക്കവിഭാഗത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ കഴിയുമെന്നു രാഹുല്‍ഗാന്ധി കണക്കൂകൂട്ടുന്നു.

അതേസമയം കോണ്‍ഗ്രസിലെ തലമുറമാറ്റം ചെറുപ്പക്കാരുടെ മാത്രം അഭിപ്രായമാണെന്ന് വയലാര്‍ രവി പറഞ്ഞു. തലമുറമാറ്റം നടപ്പാക്കണോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. തലമുറ മാറ്റം വേണമെന്ന് ഞങ്ങളും മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ചെങ്ങന്നൂരിലെ തോല്‍വിക്ക് സാമൂഹിക വിഷയങ്ങളും കാരണമായെന്നും വയലാര്‍ രവി പറഞ്ഞു.   പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുണ്ടെങ്കിലും തത്കാലം മാറ്റില്ല.

പിജെ കുര്യനെതിരെയുള്ള വിമര്‍ശനം ഗൗരവമുള്ളതാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. കുര്യന്റെ പ്രവര്‍ത്തനത്തില്‍ ദേശീയ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചിരുന്നു.

പാർട്ടി പറഞ്ഞാൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽനിന്നു മാറിനിൽക്കാമെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ. യുവാക്കളുടെ അവസരത്തിനു താൻ തടസ്സമല്ല. അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നു. യോജിപ്പാണെങ്കിലും വിയോജിപ്പാണെങ്കിലും വ്യത്യസ്ത അഭിപ്രായങ്ങളെ സ്വീകരിക്കുന്നു. ചെങ്ങന്നൂരിലേത് വലിയ തോൽവിയാണ്. ചില പ്രത്യേക കാരണങ്ങളാൽ യുഡിഎഫിനു വോട്ടു ചെയ്യുന്ന വിഭാഗം എൽഡിഎഫിനു വോട്ടു ചെയ്തു. കാരണം പാർട്ടി പരിശോധിക്കണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.

പി.ജെ. കുര്യനെതിരെ കോണ്‍ഗ്രസിലെ യുവനിരയുടെ കലാപം സജീവമായ പശ്ചാത്തലത്തിലാണു പ്രതികരണം. ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ പുതുമുഖങ്ങളെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി വി.ടി. ബല്‍റാമിനും ഷാഫി പറമ്പിലിനും പുറമേ ഹൈബി ഈഡനും റോജി എം.ജോണും അനില്‍ അക്കരയും കെ. സുധാകരനും രംഗത്തെത്തിയിരുന്നു.

രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്നാണ് ഹൈബി ഈഡന്‍ പറഞ്ഞത്. മരണം വരെ പാര്‍ലമെന്‍റിലോ അസംബ്ലിയിലോ ഉണ്ടാകണമെന്നു നേര്‍ച്ചയുള്ള ചില നേതാക്കള്‍ കോൺഗ്രസിന്റെ ശാപമാണെന്നു റോജി എം. ജോണ്‍ പറഞ്ഞു. ഷാനിമോള്‍ ഉസ്മാന്‍, മാത്യു കുഴല്‍നാടന്‍, ടി.സിദ്ദിഖ്, എം.ലിജു, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരിലൊരാളെ പരിഗണിക്കണമെന്നായിരുന്നു ബല്‍റാമിന്‍റെ ആവശ്യം.