കേന്ദ്ര സര്‍ക്കാരില്‍ ജോയിന്റ് സെക്രട്ടറിതലത്തില്‍ സ്വകാര്യമേഖലയില്‍ നിന്നുളളവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുളള നീക്കം അപകടം ; : മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരില്‍ ജോയിന്റ് സെക്രട്ടറിതലത്തില്‍ സ്വകാര്യമേഖലയില്‍ നിന്നുളളവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുളള നീക്കം അപകടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രൊഫഷണലുകളെയും പരിചയസമ്പന്നരെയും കേന്ദ്ര മന്ത്രാലയങ്ങളിലേക്ക് നിയമിക്കുകയാണ് ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്.

ആരും ഇത് വിശ്വസിക്കുമെന്ന് തോന്നുന്നില്ലെന്നും ആര്‍.എസ്.എസ്സുകാരെയോ ആര്‍.എസ്.എസ് അനുഭാവികളെയോ കേന്ദ്രസര്‍വ്വീസ് താക്കോല്‍ സ്ഥാനത്ത് നിയമിക്കാനുളള നീക്കമാണിതെന്നനും മുഖ്യമന്ത്രി പറഞ്ഞു.

സീനിയര്‍ മാനേജ്‌മെന്റ് തലത്തിലുളളതും കന്ദ്രസര്‍വീസില്‍ നിര്‍ണായകവുമായ തസ്തികയാണ് ജോയിന്റ് സെക്രട്ടറി. നയരൂപീകരണത്തിലും സര്‍ക്കാരിന്റെ പരിപാടികള്‍ നടപ്പാക്കുന്നതിലും ജോയിന്റ് സെക്രട്ടറിയുടെ പങ്ക് പ്രധാനമാണ്. ഐ.എ.എസ് ഉള്‍പ്പെടെയുളള കേന്ദ്രസര്‍വീസിലുളളവരെ മാത്രമാണ് ഈ തസ്തികയിലേക്ക് നിയമിക്കുന്നത്. പുതിയ തീരുമാനം നടപ്പായാല്‍ ഐ.എ.എസ് ഉള്‍പ്പെടെയുളള നമ്മുടെ കേന്ദ്രസര്‍വീസുകള്‍ ഒന്നുമല്ലാതാകും. പൊതുവില്‍ സിവില്‍ സര്‍വീസ് ദുര്‍ബലമാകും.

ഉദ്യോഗസ്ഥ സംവിധാനം എന്നും സ്വതന്ത്രവും സ്ഥിരവുമായിരിക്കണമെന്ന തത്വം തന്നെ നിരാകരിച്ച് പൂര്‍ണമായി രാഷ്ട്രീയ വിധേയത്വമുളളവരെ ചുമതലകള്‍ ഏല്‍പ്പിക്കാനുളള നീക്കമാണിത് മന്ത്രി പറയുന്നു. റവന്യൂ, ധനകാര്യം, സാമ്പത്തികം, വാണിജ്യം, സിവില്‍ വ്യോമയാനം, കൃഷി, സഹകരണം, ഗതാഗതവും ഷിപ്പിങ്ങും, പരിസ്ഥിതി തുടങ്ങി പ്രധാന മന്ത്രാലയങ്ങളിലേക്കാണ് പുറത്തുനിന്നും ആളുകളെ നിയമിക്കുന്നത്.

സര്‍ക്കാരിനോട് ഒരു ഉത്തരവാദിത്തവുമില്ലാത്തവരെ സ്വകാര്യ മേഖലയില്‍ നിന്ന് താല്‍ക്കാലികമാരായി നിയമിക്കുന്നത് വലിയ ഭവിഷ്യത്തായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കുന്നു. സ്വകാര്യമേഖലയില്‍നിന്നുളള കരാര്‍ നിയമനം വരുമ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കും സംവരണം ലഭിക്കില്ല എന്ന ഗുരുതരമായ പ്രശ്‌നവും ഇതിന് പിന്നിലുണ്ട്.