ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടോയെന്ന് പി.ജെ. കുര്യന്‍, ഉണ്ടെന്ന് വിഷ്ണുനാഥ്

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പോര് തുടരുന്നു. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയിലാണ് ഉമ്മന്‍ ചാണ്ടിയെ കടന്നാക്രമിച്ച് പി.ജെ കുര്യന്‍ രംഗത്ത് എത്തിയത്.

ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച പി.ജെ കുര്യനെതിരെ എ. ഗ്രൂപ്പും രംഗത്തെത്തി. ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു എ ഗ്രൂപ്പിന്റെ മറുപടി. ഉമ്മന്‍ ചാണ്ടി വഴിയില്‍ കെട്ടാനുള്ള ചെണ്ടയല്ലെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞപ്പോള്‍ പാര്‍ട്ടിയെ വളര്‍ത്തിയ നേതാവാണ് ഉമ്മന്‍ ചാണ്ടി എന്നത് ഓര്‍ക്കണമെന്ന് പി.സി വിഷ്ണുനാഥും തക്ക മറുപടി നല്‍കി.

അതേസമയം, കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും ഇതിന്റെ തെളിവ് നല്‍കാമെന്നും പി.ജെ കുര്യന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ പറഞ്ഞു. ഗൂഢാലോചന എ.ഐ.സി.സി അന്വേഷിക്കണമെന്നും ഇതിന്റെ സത്യാവസ്ഥ പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇനി ഇത്തരം നിര്‍ണായക കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മുന്നണിയുടെ കെട്ടുറപ്പ് മാത്രമാണ് ആലോചിച്ചിരുന്നുള്ളുവെന്നും ചെന്നിത്തല വ്യക്തമാക്കി.