നടിയെ ആക്രമിച്ച കേസ്: സുനിയുടെ വക്കാലത്ത് ആളൂര്‍ ഒഴിഞ്ഞേക്കുമെന്ന് സൂചന

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ വക്കാലത്ത് ആളൂര്‍ ഒഴിഞ്ഞേക്കുമെന്ന് സൂചന. ദിലീപ് ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്ത് ജൂലൈ നാലിന് വിധി പറയാന്‍ ഇരിക്കുന്ന സാഹചര്യത്തില്‍ വന്‍ കളികളാണ് നടക്കുന്നത്.

ദിലീപുമായി ഏറ്റവും അടുത്ത ബന്ധം ഉള്ള നാദിര്‍ഷ, സിദ്ദിഖ് എന്നിവരുമായി ഏറെ അടുപ്പമുള്ള എറണാകുളം ബാര്‍ അസോസിയേഷനിലെ അഡ്വ. നവാസ് വലിയവീട്ടില്‍ സുനിയുടെ വക്കാലത്ത് ഇല്ലാതെയും ആളൂരിന്റെ സമ്മതം ഇല്ലാതെയും പള്‍സര്‍ സുനിയുമായി ശനിയാഴ്ച രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. ഇദ്ദേഹം ആലുവക്കാരനുമാണ്.

ആളൂരിന്റെ സ്റ്റാഫിനോട് മോശമായി പെരുമാറിയതിന് ഇദ്ദേഹത്തിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ കേസും നിലവിലുണ്ട്. മുതിര്‍ന്ന നടിയുമായി ബന്ധപ്പെട്ട കേസിന് ശനിയാഴ്ച എറണാകുളം സിജെഎം കോടതിയില്‍ സുനിയെ കൊണ്ടുവന്നപ്പോള്‍ ആയിരുന്നു ഈ രഹസ്യ ചര്‍ച്ച. ആളൂരിനെ പള്‍സര്‍ സുനിയുടെ കേസില്‍ നിന്ന് ഒഴിവാക്കാനുള്ള ദിലീപിന്റെ വന്‍ നീക്കമാണ് ഇതിനു പിന്നില്‍.

ദിലീപിന്റെ അടുത്ത വക്കീലന്മാര്‍ പള്‍സര്‍ സുനിയുമായി രഹസ്യ ചര്‍ച്ച ഉണ്ടെന്നു ഒരു ഓണ്‍ലൈന്‍ മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് ശരി വെക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. ദിലീപുമായി അടുപ്പമുള്ള സിനിമാക്കാര്‍ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞു ദിലീപിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ സ്വാധീനം ചെലുത്തുന്നതായും സൂചനയുണ്ട്. ആളൂര്‍ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞാല്‍ കേസ് ഫയല്‍ കൊടുക്കുന്നതോടൊപ്പം പള്‍സര്‍ സുനിയും നടിയുമായുള്ള ദൃശ്യങ്ങള്‍ കാണാനുള്ള സാഹചര്യവും പുതിയ വക്കീലിന് കിട്ടും.

മറ്റൊരു പ്രതിയായ മാര്‍ട്ടിന്‍ ഇതിനോടകം ആളൂരിനെ സമീപിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ആളൂര്‍ മാര്‍ട്ടിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ സാധ്യത ഏറെ കൂടുതലാണ്. ആളൂര്‍ പള്‍സര്‍ സുനിയുടെ കേസ് നടത്തിയാല്‍ ദിലീപിനെ അത് ബാധിക്കും എന്ന് ദിലീപിനറിയാം. മാത്രമല്ല സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തു. അതുകൊണ്ടാകാം ഇങ്ങനൊരു നീക്കം ദിലീപ് നടത്തുന്നത്. സുനിക്ക് പണം ഓഫര്‍ ചെയ്താണോ ഇത്തരത്തില്‍ ഒരു നീക്കം നടക്കുന്നത് എന്ന സംശയവും ഉണ്ട്.