സമരം തുടരുന്നു; കെജ്‌രിവാളിനെ കാണാന്‍ പിണറായിക്ക് അനുമതിയില്ല

ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മന്ത്രിമാരും ലെഫ്.ഗവര്‍ണര്‍ ഓഫിസില്‍ നടത്തുന്ന കുത്തിയിരിപ്പ് സമരം ആറാം ദിനവും തുടര്‍ന്നു. അതേ സമയം കെജ്‌രിവാളിനെ കാണാനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നാലു മുഖ്യമന്ത്രിമാര്‍ക്ക് അനുമതി നല്‍കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്‍ വിസമ്മതിച്ചു. അതേസമയം മുഖ്യമന്ത്രിമാര്‍ കെജ്‌രിവാളിന്റെ വീട്ടിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി എന്നിവരാണ് പിണറായി വിജയനൊപ്പം ഉണ്ടായിരുന്നത്. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത് നീതി ആയോഗിന്റെ മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രിമാര്‍. നാളെയാണ് യോഗം.

നിസഹകരണം തുടരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരോട് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മറ്റ് മൂന്ന് മന്ത്രിമാരും നിരാഹാര സമരം നടത്തുന്നത്.

ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാര്‍. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ് എന്നിവരാണ് കെജ്‌രിവാളിനൊപ്പം സമരത്തില്‍ പങ്കെടുക്കുന്നത്.