വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐ ദീപക്കിനെതിരെ വരാപ്പുഴ മുന്‍ മജിസ്‌ട്രേറ്റിന്റെ മൊഴി

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എസ്‌ഐ ദീപക്കിനെതിരെ വരാപ്പുഴ മുന്‍ മജിസ്‌ട്രേറ്റിന്റെ മൊഴി. പ്രതികളെ ക്രൂരമായി മര്‍ദിക്കുന്ന പതിവ് എസ്‌ഐ ദീപക്കിനുണ്ട്. മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശ്രീജിത്തിനെ ഹാജരാക്കാതെ റിമാന്‍ഡ് ചെയ്യാനാവില്ലെന്ന് അറിയിച്ചിരുന്നു.

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ നാലാം പ്രതിയാണ് എസ്ഐ ജി.എസ്. ദീപക്ക്. ദീപക്കിന് ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ ഉറപ്പിൽ രണ്ടാൾ ജാമ്യമാണ് അനുവദിച്ചത്.

ഏപ്രിൽ ആറിനാണു വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ റൂറൽ ടൈഗർ ഫോഴ്സ് അംഗങ്ങൾ കസ്റ്റഡിയിലെടുത്തു മർദിച്ചതായി ആരോപണമുള്ളത്. സ്റ്റേഷനിലും മർദനമേറ്റതായി അന്വേഷണ സംഘം കണ്ടെത്തി. ഏപ്രിൽ ഒൻപതിനു ശ്രീജിത്ത് സ്വകാര്യ ആശുപത്രിയിൽ മരിച്ചു. എസ്ഐ ദീപക്കിന്റെ മർദനം മരണ കാരണമായതായി പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, മരിക്കും മുൻപു ശ്രീജിത്ത് ഡോക്ടർക്കു നൽകിയ മൊഴിയിൽ എസ്ഐയുടെ പേരില്ലെന്നും ശ്രീജിത്തിന്റെ ഭാര്യ നൽകിയ പരാതിയിൽ എസ്ഐ മർദ‌ിച്ചെന്നു പറഞ്ഞിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ശ്രീജിത്തിന്റെ കൂട്ടുപ്രതികളുടെ മൊഴിയിലാണു ദീപക്കിനെ പ്രതി ചേർത്തത്.. ഏപ്രിൽ 20 നാണു എസ്ഐ ദീപക്ക് അറസ്റ്റിലായത്.