പെരുമ്പാവൂരിലെ ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാം അല്ല; യഥാര്‍ത്ഥ കൊലയാളിക്കൊപ്പം ഞാന്‍ താമസിച്ചിട്ടുണ്ട്: യുവാവിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: പെരുമ്പാവൂരിലെ ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാം അല്ലെന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്. കോതമംഗലം സ്വദേശിനി ഷോജിയെയും നിയമ വിദ്യാര്‍ത്ഥിനി ജിഷയെയും കൊലപ്പെടുത്തിയത് ഒരാള്‍ തന്നെയെന്നും ഇയാള്‍ക്കൊപ്പം താമസിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും തനിക്കറിയാമെന്നും യുവാവ് പറയുന്നു. നിരവധി കേസുകളിലെ പ്രതിയാണ് താനെന്നും ജയില്‍ ജീവിതത്തിനിടെ കിട്ടിയ വിവരങ്ങളും പല സ്ഥലങ്ങളില്‍ നേരിട്ട് അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരങ്ങളും കണക്കിലെടുത്താണ് കൊലപാതകിയെ തിരിച്ചറിഞ്ഞതെന്നും പൊലീസിലും കോടതിയിലും ഈവിവരം വെളിപ്പെടുത്താന്‍ ഒരുക്കമായിരുന്നെങ്കിലും ഇതുവരെ അവസരം ലഭിച്ചില്ലെന്ന് യുവ് ഒരു മാധ്യമത്തോട് പറഞ്ഞു.

കൊലപാതകി ഉപയോഗിച്ച ആയുധത്തെക്കുറിച്ചും വാഹനത്തെക്കുറിച്ചും കൊലനടത്തിയ രീതിയെക്കുറിച്ചും മറ്റും സംഭാഷണത്തില്‍ പരാമര്‍ശമുണ്ട്. കൊലപാതകിയുടെ പേര് ഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെടുത്താന്‍ ഇയാള്‍ തയ്യാറായില്ല. പൊലീസോ മറ്റ് അന്വേഷണ ഏജന്‍സികളോ ഇക്കാര്യത്തില്‍ തന്നേ സമീപിച്ചാല്‍ തെളിവ് സഹിതം കാര്യങ്ങള്‍ വിശദീകരിക്കാമെന്നാണ് ഇയാളുടെ നിലപാട്. പരിചയക്കാരന്റെ മൊബൈല്‍ ഫോണ്‍ വഴിയാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയത്. അരമണിക്കൂറിലെ ഇയാളുമായി നടത്തിയ സംഭാഷണം റിക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. അജിയെന്നാണ് പേരെന്നും കോലഞ്ചേരിയാണ് സ്വദേശമെന്നുമാണ് യുവാവ് വ്യക്തമാക്കിയിട്ടുള്ളത്.

ബോംബ് നിര്‍മ്മിച്ച് പൊട്ടിക്കാന്‍ ശ്രമിച്ചു എന്ന വകുപ്പ് ചേര്‍ത്ത് പുത്തന്‍കുരിശ് പൊലീസ് തന്റെ പേരില്‍ കേസെടുത്തിരുവെന്നും മറ്റൊരുകേസ് ഇപ്പോള്‍ നടന്നുവരുന്നുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി. നിയമം അറിയാമെന്നും താന്‍ പ്രതിയായ കേസ് സ്വന്തമായി വാദിച്ച് ജയിച്ചിട്ടുണ്ടെന്നും പുത്തന്‍കുരിശ് പൊലീസ് ചാര്‍ജ്ജ് ചെയ്ത കേസിലാണ് താന്‍ ഇത്തരത്തില്‍ വിടുതല്‍ സ്വന്തമാക്കിയതെന്നും ഇയാള്‍ സംഭാഷണത്തില്‍ അവകാശപ്പെടുന്നുണ്ട്. കുറച്ചുകാലം മാതിരപ്പിള്ളിയില്‍ താമസിച്ചിരുന്നെന്നും ഈ സമയത്താണ് ജിഷയുടെ കൊലപാതകിയുമായി അടുക്കാന്‍ അവസരമുണ്ടായതെന്നും ഇയാള്‍ക്കൊപ്പം താന്‍ താമസിച്ചിട്ടുണ്ടെന്നും ഇയാള്‍ സംഭാഷണത്തില്‍ അവകാശപ്പെട്ടു. കൊലയ്ക്കുള്ള കാരണം പരസ്പര പൂരകങ്ങളാണ് എന്നുമാത്രമാണ് ഇയാളുടെ സംഭാഷണത്തില്‍ നിന്നും ലഭിക്കുന്ന സൂചന.

മാതിരപ്പിള്ളിയിലെ ഒരു രാഷ്ട്രീയ നേതാവിനും കൊലപാതകിയെക്കുറിച്ച് വ്യക്തമായി അറിയാമെന്നും ഇയാള്‍ ഉള്‍പ്പെട്ട ഒരു സെക്‌സ് റാക്കറ്റിന്റെ പിണിയാളാണ് കൊലകള്‍ നടത്തിയതെന്നുമാണ് അജിയുടെ ആരോപണം. ജിഷയെ കൊന്നത് അമിറുള്‍ ഇസ്ലാം അല്ലെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. അമിറുളിനെതിരെയുള്ള എല്ലാ തെളിവുകളും പൊലീസ് കെട്ടിച്ചമച്ചതാണെന്നും യഥാര്‍ത്ഥ കൊലപാതകി സ്ത്രീവിഷയത്തില്‍ കാര്യമായി തല്‍പ്പരനായിരുന്നില്ലെന്നും അതിനാലാണ് ലൈംഗികമായി ഉപദ്രവിക്കാതെ കൊല നടത്തി സ്ഥലം വിട്ടതെന്നുമാണ് ഇയാളുടെ വിശദീകരണം. ഈ വിവരം അറിയാവുന്നതിനാലാണ് അമിറുളിന് നിയമ സഹായം ലഭ്യമാക്കുന്നതിനായി ഇടപെട്ടതെന്നും അഡ്വ.ആളൂരിനെ കേസ് ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അമിറുള്‍ ഇസ്ലാം സമര്‍പ്പിച്ച അപേക്ഷ താന്‍ എഴുതി നല്‍കിയതാണെന്നും അജി പറയുന്നു.

താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടി കോതമംഗലം സ്വദേശിനിയാണ്. ഈ പെണ്‍കുട്ടിയെ ഈ കൊലപാതകി ഉള്‍പ്പെട്ട സംഘം ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചിച്ചുവെന്നും കുറച്ചുനാള്‍ പെരുമ്പാവൂരില്‍ കൊണ്ടുവന്ന് താമസിപ്പിച്ചിട്ടുണ്ടെന്നും കൊല്ലപ്പെട്ട ഷോജിയെ ഈ പെണ്‍കുട്ടിക്ക് അറിയാമെന്നും അജി സംഭാഷണത്തില്‍ വിശദമാക്കുന്നുണ്ട്. കോതമംഗലം മാതിരപ്പിള്ളി വിളയാല്‍ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജി (34) 2012 ഓഗസ്റ്റ് 8ന് രാവിലെ 10.15 നും 10.45 നും ഇടയിലാണ് ദാരുണമായി കൊല്ലപ്പെട്ടത്.കഴുത്തറുത്ത നിലയിലായിരുന്നു ജഡം കാണപ്പെട്ടത്.ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഈ കേസില്‍ ഇതുവരെ തുമ്പുണ്ടാക്കാനായിട്ടില്ല.

രാജ്യത്തെ ഞെട്ടിച്ച അരുംകൊലകളിലൊന്നാണ് കുറുപ്പംപടിയിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടേത്. പെരുംമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടി കനാലിറമ്പിലെ താമസസ്ഥലത്ത് ജനനേന്ദ്രിയവും മലദ്വാരവും കീറിമുറിച്ച് കുടല്‍മാല പുറത്ത് വന്ന നിലയില്‍ 2016 ഏപ്രില്‍ 28നാണ് ജിഷയുടെ ജഡം കാണപ്പെട്ടത്. ഈ കേസില്‍ കൊലപാതകിയെന്ന് പൊലീസ് സ്ഥിരീകരിച്ച ആസാം സ്വദേശി അമിറുള്‍ ഇസ്ലാമിന് ഹൈക്കോടതി വധശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്.

ജിഷാ സംഭവവുമായി ഏറെ സമാനതകളുള്ള കൊലപാതകങ്ങളാണ് കോതമംഗലത്തെ അംഗന്‍വാടി അദ്ധ്യാപിക നിനിയുടെയും വീട്ടമ്മയായിരുന്ന ഷോജിയുടെയും. ഇരുവരും കൊല്ലപ്പെട്ടത് പട്ടാപകലാണെന്നതാണ് ജിഷാ സംഭവവുമയി ഈ കൊലകള്‍ക്കുള്ള പ്രധാന സമാനത. മാതിരപ്പിള്ളി വിളയാല്‍ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജി (34) 2012 ഓഗസ്റ്റ് 8ാം തീയതി ബുധനാഴ്ച രാവിലെ 10.15 നും 10.45 നും ഇടയിലാണ് ദാരുണമായി കൊല്ലപ്പെട്ടത്. പന്ത്രണ്ടു മണിയോടെയാണ് സംഭവം പുറലോകം അറിയുന്നത്. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഇവരുടെ ഇരുനില വീടിനുള്ളിലെ ഉപയോഗിക്കാതെ കിടന്നിരുന്ന മുറിയില്‍ പായില്‍ മലര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു ജഡം കണ്ടെത്തിയത്.

ഭര്‍ത്താവ് ഷാജി, മൃതദേഹം ആദ്യം കണ്ട നിര്‍മ്മാണത്തൊഴിലാളികള്‍ എന്നിവരെ കേന്ദ്രീകരിച്ച് മാസങ്ങളോളം പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സഹായകമായ ഒരു വിവരവും ലഭിച്ചില്ല. അരും കൊല നടന്നിട്ട് പൊലീസിന്റെ അന്വേഷണം ശരിയയായ ദിശയിലല്ല പോകുന്നതെന്നും, അന്വേഷണം തൃപ്തികരമല്ലന്നും ഷോജിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ തന്നെ അലംഭാവം മൂലമാണന്നും പരിസര വാസികളില്‍ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഷോജിയുടെ മരണം പുറലോകം അറിഞ്ഞതോടെ സംഭവ നടന്ന വീട്ടില്‍ നാട്ടുകാര്‍ ഇരച്ചുകയറുകയും മുറിയിലുണ്ടായിരുന്ന സാധന സാമഗ്രകളിലും സ്പര്‍ശിക്കുകയും ചെയ്തിരുന്നു, മാത്രമല്ല ഭിത്തികളിലും മറ്റിടങ്ങളിലും നാട്ടുകാരുടെ വിരല്‍പാടുകള്‍ നിറഞ്ഞു.

രക്തക്കറ കൈയില്‍ പുരണ്ട ഉദ്യേഗസ്ഥര്‍ വീടിനുള്ളില്‍ തന്നെയുള്ള വാഷ് ബേസിനില്‍ കൈ കഴുകുകയും ചെയ്തു. പ്രതി കൊലയ്ക്ക് ശേഷം കൈഴുകുന്നതിനോ ആയുധം വൃത്തിയാക്കുന്നതിനോ ഈ വാഷ് ബേസിന്‍ ഉപയോഗിച്ചരുന്നുവെങ്കില്‍ നിര്‍ണായകമായേക്കാവുന്ന തെളിവാണ് പൊലീസിന്റെ ഈ അശ്രദ്ധമൂലം നഷ്ടപ്പെട്ടതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ആദ്യം സ്ഥലത്തെത്തിയത് ഒരു ട്രാഫിക് പൊലീസുകാരനാണ്. നാട്ടുകാരെ അകറ്റി നിര്‍ത്തുന്നതില്‍ ഇയാള്‍ നിസ്സഹായനായിരുന്നു. പൊലീസ് വരുംമുമ്പേ സംഭവസ്ഥലത്തുനിന്നു പ്രാഥമികമായി കിട്ടേണ്ടിയിരുന്ന തെളിവുകള്‍ അങ്ങനെ നശിപ്പിക്കപ്പെട്ടു.