തൃശൂര്‍: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റു വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തൃശൂരില്‍ പോസ്റ്ററുകള്‍. നേതാക്കളെ വിമര്‍ശിച്ചുകൊണ്ടാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി അനുവദിക്കില്ലെന്നും പോസ്റ്ററില്‍ വെല്ലുവിളിക്കുന്നു.
രാജ്യസഭാ സീറ്റ് വിവാദം സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധിക്കാണ് ഇടനല്‍കിയത്. വിഷയത്തില്‍ നേതൃത്വത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലും പാലക്കാട് ജില്ലയിലുമെല്ലാം നേതാക്കളെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ജീർണിച്ച നേതൃത്വത്തിന് വിശ്രമം നൽകണമെന്നും ജനസ്വാധീനമില്ലാത്ത നേതാക്കളെ മാറ്റണമെന്നുമാവശ്യപ്പെട്ടായിരുന്നു നേരത്തെ പാലക്കാട് പോസ്റ്ററുകൾ പതിച്ചിരുന്നത്. കെ.സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്നും പോസ്റ്ററിൽ ആവശ്യമുയര്‍ന്നിരുന്നു.