ക്രിസ്ത്യാനികള്‍ ബ്രിട്ടീഷുകാരായിരുന്നു; അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ല: വിവാദ പ്രസ്താവനയുമായി ബിജെപി എംപി

മുംബൈ: രാജ്യത്തെ ക്രിസ്ത്യാനികള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി എംപി രംഗത്ത്. മുംബൈ നോര്‍ത്തില്‍ നിന്നുള്ള എം.പി ഗോപാല്‍ ഷെട്ടിയാണ് ക്രിസ്ത്യാനികള്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇന്ത്യയിലെ എല്ലാ ക്രിസ്ത്യാനികളും ബ്രിട്ടീഷുകാരാണെന്നും അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും എംപി ഗോപാല്‍ ഷെട്ടി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ചത് ഹിന്ദുക്കളും മുസ്ലീങ്ങളുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിസ്ത്യാനികള്‍ വിദേശികളാണെന്നും എംപി കൂട്ടിച്ചേര്‍ത്തു. ‘ക്രിസ്ത്യാനികള്‍ ബ്രിട്ടീഷുകാരായിരുന്നു. അതിനാലാണ് അവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തത്. ഹിന്ദുക്കളോ മുസ്ലീങ്ങളോ ആയിട്ടല്ല ഇന്ത്യയെ മോചിപ്പിച്ചത്. നമ്മള്‍ ഒരുമിച്ച് ഹിന്ദുസ്ഥാനികളായാണ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത്’ഷെട്ടി പറഞ്ഞു. ശിയ കബര്‍സ്താന്‍ കമ്മിറ്റി സംഘടിപ്പിച്ച ഈദ് മിലാദ് പരിപാടിയില്‍ പ്രസംഗിക്കവെയാണ് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള എംപിയുടെ വിവാദ പ്രസ്താവന.

പരാമര്‍ശം വിവാദമായതോടെ ഷെട്ടിയ്‌ക്കെതിരെ മുംബയ് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഷെട്ടിക്ക് ചരിത്രത്തെ കുറിച്ച് ധാരണയില്ലെന്ന് വ്യക്തമാണ്. അല്ലെങ്കില്‍ മനഃപൂര്‍വം ഒരു സമുദായത്തിന്റെ അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മുംബൈ കോണ്‍ഗ്രസ് ആരോപിച്ചു.