ഉത്തര്‍പ്രദേശില്‍ മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചു: രണ്ട് പേര്‍ അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ മൂന്നു പുരുഷന്മാര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു. ശേഷം പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചു. ഇതേതുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മൂന്നുപേര്‍ ചേര്‍ന്ന് യുവതിയെ ഉപദ്രവിക്കുകയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലാമന്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. മൂന്നുപുരുഷന്മാരും ചേര്‍ന്ന് കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടെ, വിട്ടയക്കണേയെന്ന് യുവതി കരഞ്ഞ് അപേക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

യുവതിയെ അവരുടെ വീട്ടില്‍നിന്ന് പുരുഷന്മാര്‍ വലിച്ചിഴച്ചു കൊണ്ടുവന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗംഗാഘട്ട് ഗ്രാമവാസിയാണ് യുവതി. സംഭവവുമായി ബന്ധപ്പെട്ട് രാഹുല്‍, ആകാശ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

‘മൂന്നു പുരുഷന്മാര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ പീഡിപ്പിക്കുന്നതിന്റെ ഉന്നാവില്‍നിന്നുള്ള വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വീഡിയോയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അതിനുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും നോര്‍ത്ത് ഉന്നാവ് എസ് പി അനൂപ് സിങ് പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ഉടന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.