സ്റ്റാംപിലെ ചിത്രം മാറി; യുഎസ് പോസ്റ്റല്‍ വകുപ്പിനു കിട്ടിയത് എട്ടിന്റെ പണി

ലാസ് വേഗസ്: സ്റ്റാച്യു ഓഫ് ലിബര്‍ട്ടി പ്രതിമയുടെ സ്റ്റാംപിറക്കിയ യുഎസ് പോസ്റ്റല്‍ വകുപ്പിനു കിട്ടിയത് എട്ടിന്റെ പണി. ഫോട്ടോ തിരഞ്ഞെടുത്തപ്പോള്‍ പോസ്റ്റല്‍ വകുപ്പിനു പിണഞ്ഞ ഒരു തെറ്റുധാരണയാണ് കോടികളുടെ നഷ്ടം വരുത്തി വച്ചത്.

സംഗതി മറ്റൊന്നും അല്ല സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ പടവുമായി സ്റ്റാംപ് അടിക്കാന്‍ തീരുമാനിച്ച പോസ്റ്റല്‍ വകുപ്പ് വ്യത്യസതമായൊരു ചിത്രം തിരഞ്ഞപ്പോള്‍ കണ്ട പ്രതിമയുടെ ‘ക്ലോസ് അപ്’ മുഖം ഒന്നും ചിന്തിക്കാതെ എടുത്ത് സ്റ്റാംപില്‍ ഉപയോഗിച്ചു പക്ഷേ അതിന്റെ പേരില്‍ പരാതി എത്തിയപ്പോഴാണ് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞത്. ന്യൂയോര്‍ക്കിലെ പ്രതിമയുടെ മുഖത്തിനു പകരം ലാസ് വേഗസ് സ്ട്രിപ്പിലുള്ള സ്റ്റാച്യു ഓഫ് ലിബര്‍ട്ടി മാതൃകയുടെ മുഖമാണ് സ്റ്റാംപില്‍ അച്ചടിച്ചത്. 2 010ലാണ് സംഭവം നടന്നത്. സംഭവത്തിനു പിന്നാലെ പ്രതിമയുടെ യഥാര്‍ത്ഥ ശില്‍പി പരാതിയുമായി കോടതിയെ സമീപിച്ചു.

ലേഡി ലിബര്‍ട്ടിയെന്നു താന്‍ പേരിട്ട പ്രതിമയുടെ മുഖം അനുവാദമില്ലാതെ ഉപയോഗിച്ച പോസ്റ്റല്‍ വകുപ്പ് കോപ്പിറൈറ്റ് ചട്ടലംഘനം നടത്തിയെന്നു പറഞ്ഞ് ശില്‍പി റോബര്‍ട്ട് ഡേവിഡ്‌സന്‍ 2013ല്‍ കൊടുത്ത കേസിലാണു ഇപ്പോള്‍ വിധി വന്നത്. ശില്‍പിക്കു നഷ്ടപരിഹാരമായി 35 ലക്ഷം ഡോളര്‍ (24 കോടി രൂപ) കൊടുക്കുവാനാണ് കോടതി വിധി.