കേരളത്തിലേത് മുന്‍പുണ്ടായിട്ടില്ലാത്തത്ര വലിയ നാശനഷ്ടം; വിലയിരുത്താന്‍ പത്ത് ദിവസത്തിനകം പുതിയ കേന്ദ്രസംഘമെത്തും

കോട്ടയം: മഴക്കെടുതിയില്‍ കേരളത്തിന് കനത്ത നാശനഷ്ടം ഉണ്ടായെന്ന കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രി കിരണ്‍ റിജിജു. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമീകരണങ്ങള്‍ തൃപ്തികരമാണ്. പത്ത് ദിവസത്തിനുള്ളില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സംഘം വീണ്ടുമെത്തും. ധന, ആഭ്യന്തര. ഗതാഗത, ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടാകും. നീതി ആയോഗിലെ പ്രതിനിധികളെയും സംഘത്തില്‍ ഉള്‍പ്പെടുത്തും. ദുരിതം നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു.കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി വി.എസ്. സുനിൽകുമാർ എന്നിവരോടൊപ്പമാണ് കിരണ്‍ റിജിജു ദുരിതാശ്വാസ മേഖല സന്ദര്‍ശിക്കുന്നത്. കെടുതി നേരിടാന്‍ ആവശ്യമായതു ചെയ്യുമെന്നു കിരൺ റിജ്ജു പറഞ്ഞു. സംസ്ഥാനവുമായി അഭിപ്രായവ്യത്യാസമില്ല. ദുരിതമനുഭവിക്കുന്നവർക്കു മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകും. 80 കോടി രൂപയുടെ നഷ്ടപരിഹാരം ഇതിനകം നൽകിയിട്ടുണ്ടെന്നും റിജ്ജു കൊച്ചിയിൽ മാധ്യമങ്ങളോടു പറഞ്ഞു. കാലവര്‍ഷക്കെടുതി നേരിടാന്‍ കേന്ദ്ര സഹായമാവശ്യപ്പെട്ടു സംസ്ഥാനത്തുനിന്നുളള സര്‍വകകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ടതിനു പിന്നാലെയാണു കേന്ദ്രമന്ത്രിയുടെ വരവ്.

അതേസമയം, ആലപ്പുല ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ സംസ്ഥാനത്തെ മന്ത്രിമാരോ എംഎൽഎയോ എത്തിയില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ മാത്രമാണ് കുട്ടനാട്ടിൽ എത്തിയത്. മന്ത്രി ജി. സുധാകരൻ ആദ്യമായെത്തുന്നത് കേന്ദ്രസംഘത്തിനൊപ്പവും. സ്വന്തം വീടുൾപ്പെടുന്ന പ്രദേശമായിട്ടും തോമസ് ചാണ്ടി പോലും തിരിഞ്ഞുനോക്കിയില്ലെന്നും അക്ഷേപമുയർന്നിട്ടുണ്ട്.

ജില്ലയിലെ വിവിധയിടങ്ങളിലെ 258 ദുരിതാശ്വാസക്യാമ്പുകളിലായി ഏകദേശം 50,000 ആളുകളാണ് ഇപ്പോള്‍ താമസിച്ച് വരുന്നത്.