പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച ശേഷം എഡിജിപിയുടെ മകള്‍ സഞ്ചരിച്ച ഓട്ടോ കണ്ടെത്തി

തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. മര്‍ദ്ദിച്ച ശേഷം എഡിജിപിയുടെ മകള്‍ സഞ്ചരിച്ച ഓട്ടോ കണ്ടെത്തി. പെണ്‍കുട്ടി മൊബൈലുമായി എത്തിയെന്ന് ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കി. പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറും സമാനമായ മൊഴി നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

സംഭവം നടന്ന്‌ ഒരുമാസം കഴിഞ്ഞിട്ടും സ്‌നിഗ്‌ധയെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച്‌ തയാറാകാത്തതിനു പിന്നില്‍ ഐ.പി.എസ്‌. അസോസിയേഷന്റെ സമ്മര്‍ദമാണ്‌.ദാസ്യപ്പണി വിവാദത്തേത്തുടര്‍ന്നു പോലീസ്‌ ആസ്‌ഥാനത്തു ചേര്‍ന്ന അസോസിയേഷന്‍ യോഗത്തില്‍ ഔദ്യോഗികപക്ഷവും തച്ചങ്കരി പക്ഷവും ഒന്നിച്ച്‌ സുധേഷ്‌ കുമാറിനു പിന്നില്‍ അണിനിരന്നു.

കേസില്‍ ഹൈക്കോടതി നിലപാട്‌ ഗവാസ്‌കര്‍ക്ക്‌ അനുകൂലമാണ്‌. സ്‌നിഗ്‌ധയുടെ എതിര്‍പരാതിയില്‍ ഗവാസ്‌കറുടെ അറസ്‌റ്റ്‌ തടഞ്ഞ ഹൈക്കോടതി, എ.ഡി.ജി.പിയുടെ മകള്‍ക്കു പ്രത്യേകപരിഗണനയില്ലെന്നും വ്യക്തമാക്കിയിരുന്നു.