വണ്ണപ്പുറത്ത് കാണാതായ കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചമൂടിയ നിലയില്‍

തൊടുപുഴ:  തൊടുപുഴ വണ്ണപ്പുറത്ത് കാണാതായ കുടുംബത്തിലെ നാല് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വീടിന് സമീപത്തെ കുഴിയില്‍ മറവുചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50) മകള്‍ ആശാ കൃഷ്ണന്‍ (21) മകന്‍ അര്‍ജുന്‍ (17) എന്നിവരെയാണ് കാണാതായിരുന്നത്.

മൃതദേഹങ്ങളില്‍ മാരകമായ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൃഷ്ണന്റേയും മകന്റേയും തലയില്‍ മാരകമുറിവുണ്ട്. സുശീലയും നെഞ്ചിലും വയറ്റിലും കുത്തേറ്റ നിലയിലാണ്. കുഴിയില്‍ ഒന്നിന് മുകളില്‍ ഒന്നായി മൃതദേഹം അടുക്കിയ നിലയിലായിരുന്നു. പരിസരത്ത് നിന്നും കത്തിയും ചുറ്റികയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ ജനലുകള്‍ പ്ലാസ്റ്റിക് കൊണ്ട്  മറച്ച നിലയിലാണ്.

കൃഷ്ണന്‍ വീട്ടില്‍ മന്ത്രവാദം നടത്തിരുന്നതായി സഹോദരന്‍ യജ്ഞേശ്വരന്‍ പറഞ്ഞു. രാത്രികാലങ്ങളില്‍ കാറില്‍ ആളുകള്‍ വീട്ടില്‍ എത്തിയിരുന്നു. പത്ത് വര്‍ഷമായി കൃഷ്ണനുമായി യാതൊരു ബന്ധവും ഇല്ലെന്ന് യജ്ഞേശ്വരന്‍ പറഞ്ഞു.

വീടിനുള്ളില്‍ ആളനക്കം കാണാതായതോടെ അയല്‍ക്കാര്‍ അന്വേഷിച്ച് ചെന്നപ്പോള്‍ വീടിന്റെ ഭിത്തിയിലും തറയിലുമായി നിറയെ രക്തക്കറ കാണുകയും അസ്വാഭാവികത തോന്നുകയും ചെയ്തതോടെയാണ് അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിച്ചത്.

ഇവരെ കാണാതായിട്ട് മൂന്ന് ദിവസമായെന്ന് അയല്‍വാസികള്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിന് പിന്നില്‍ വലിയ കുഴി മൂടിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിലെ മണ്ണ് നീക്കി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കിട്ടിയത്.  ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. തൊടുപുഴ തഹസീല്‍ദാരും സ്ഥലത്തെത്തിയിരുന്നു.