പുതിയ തന്ത്രങ്ങളുമായി മെസിയും സംഘവും; ഒന്നിന് പകരം രണ്ട് പരിശീലകരുമായി അര്‍ജന്റീന

റഷ്യന്‍ ലോകകപ്പില്‍ ദയനീയ പ്രകടനം കാഴ്ചവെച്ച് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായതോടെ അര്‍ജന്റീനിയന്‍ പരിശീലകനായ സാംപോളിയെ ടീമില്‍ പുറത്താക്കിയിരുന്നു. ഇതോടെ അടുത്ത അര്‍ജന്റീനിയന്‍ പരിശീലകന്‍ ആരാകുമെന്ന ചര്‍ച്ചയിലായിരുന്നു ഫുട്‌ബോള്‍ ലോകം. ഇപ്പോഴിതാ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരവുമായി എത്തിയിരിക്കുകയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. സാംപോളിയെ പുറത്താക്കിയെങ്കിലും പകരം രണ്ട് പരിശീലകരെയാണ് താത്കാലികമായി നിയോഗിച്ചിരിക്കുന്നത്.

ലിയോണല്‍ സ്‌കാളോനിയെയും പാബ്ലോ എയ്മറെയുമാണ് അര്‍ജന്റീന വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. സാംപോളിയുടെ പരിശീലക സംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. അര്‍ജന്റീന അണ്ടര്‍ 20 ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു സ്‌കാളോനി. സഹപരിശീലകനായിരുന്നു എയ്മര്‍. ഇവരുടെ തന്ത്രങ്ങള്‍ അര്‍ജന്റീന ഫുട്‌ബോളിന് ഗുണമാകുമോയെന്ന് കണ്ടറിയണം. എത്ര കാലത്തേക്കാണ് ഇവരെ നിയമിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

അതേസമയം, അര്‍ജന്റീനയ്ക്ക് പുതുജീവന്‍ വാഗ്ദാനവുമായി സാക്ഷാല്‍ ഡിഗോ മറഡോണ രംഗത്ത് വന്നിരിന്നു. സാംപോളിക്ക് പകരം ആരാകും എന്ന ചര്‍ച്ച നടക്കുന്നതിനിടെയാണ് നിലപാട് അറിയിച്ച് മറഡോണ രംഗത്തെത്തിയത്. അര്‍ജന്റീനിയന്‍ ടീമിനെ സൗജന്യമായി പരിശീലിപ്പിക്കാന്‍ താന്‍ തയ്യാറാണെന്നാണ് മറഡോണ വ്യക്തമാക്കിയത്. വെനസ്വേലന്‍ ടിവി നെറ്റ് വര്‍ക്കായ ടെലെസറിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അര്‍ജന്റീനയുടെപരിശീലകനായി തിരിച്ചെത്താനുള്ള ആഗ്രഹം മാറഡോണ പങ്കുവെച്ചത്.

Image result for lionel scaloni and aimar

അതേസമയം, റഷ്യന്‍ മണ്ണിന്‍ പ്രതിരോധ നിരയുടെ അലംഭാവവും കളിക്കാരുടെ പിഴവുകളും സാംപോളിയുടെ ആത്മവിശ്വാസകുറവും അര്‍ജന്റീനയുടെ റഷ്യന്‍ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ഫുട്‌ബോളിലെ മിശിഹ ഒപ്പം പന്തുതട്ടുന്നതിന്റെ ഊര്‍ജത്തില്‍ അഗ്‌നിപരീക്ഷകള്‍ കടന്ന് പ്രീക്വാര്‍ട്ടറിലെത്തിയ നീലപ്പട ആദ്യചുവടില്‍ കാലിടറിവീണു. ആദ്യഘട്ട മത്സരത്തിലെ വീഴ്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റെങ്കിലും ഇനിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പിന് സമയമില്ലാതെ യാത്ര പറഞ്ഞു.

ആരാധകരെ നിരാശരാക്കി ഏഴു ഗോളുകള്‍ പിറന്ന കളിയില്‍ അര്‍ജന്റീനയെ ആധികാരികമായി കീഴടക്കിയാണ് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ (43) ചുവടുറപ്പിച്ചത്.

ഗ്രീസ്മാന്റെ പെനാല്‍റ്റി ഗോളിലാണ് ഫ്രാന്‍സ് ആദ്യം ലീഡ് നേടിയത്. ഡി മരിയയിലൂടെ അര്‍ജന്റീന തിരിച്ചുവന്നു. രണ്ടാം പകുതിയില്‍ മെര്‍ക്കാഡോ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. പിന്നീട് പവാര്‍ഡിലൂടെ ഫ്രാന്‍സ് വീണ്ടും ലീഡ് നേടി. ഇരട്ടഗോളോടെ എംബാപ്പെയാണ് ഫ്രാന്‍സിന്റെ ജയം ഉറപ്പിച്ചത്. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ അഗ്യുറോ ഒരു ഗോള്‍ മടക്കിയെങ്കിലും ഫലമുണ്ടായില്ല.

Image result for lionel scaloni

മെസ്സിയുടെ അവസാന ലോകകപ്പാകും ഇതെന്നാണു സൂചനകള്‍. അടുത്ത ലോകകപ്പാകുമ്പോള്‍ മെസ്സിക്കു 35 വയസ്സാകും. പെലെ, മറഡോണ തുടങ്ങിയ ഇതിഹാസങ്ങള്‍ക്കൊപ്പം വാഴ്ത്തപ്പെടാന്‍ ലോകകപ്പ് കിരീടം വേണമെന്ന വാദങ്ങള്‍ ബാക്കിയാക്കിയാണ് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി ലോകകപ്പില്‍നിന്നു പുറത്തായത്. കഴിഞ്ഞ കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍, ചിലെയോടു തോറ്റതിനു പിന്നാലെ രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ച താരം പിന്നീടു മടങ്ങിയെത്തുകയായിരുന്നു.

ഫ്രാന്‍സിനു വേണ്ടി ഇരട്ടഗോള്‍ നേടി മൈതാനവും ആരാധകരുടെ മനസ്സും കീഴടക്കിയ കിലിയന്‍ എംബപെ എന്ന പത്തൊന്‍പതുകാരന്റെ താരോദയത്തിനും ഈ മത്സരം വേദിയായി.

2-1നു ലീഡ് നേടിയ ശേഷമായിരുന്നു അര്‍ജന്റീനയുടെ കീഴടങ്ങല്‍. ഗോളടിച്ചും തിരിച്ചടിച്ചും ഇഞ്ചോടിഞ്ചു പൊരുതിയ ആദ്യപകുതിയില്‍ ഇരുടീമും 1-1 സമനില പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അര്‍ജന്റീന 2-1നു മുന്നിലെത്തി. പിന്നീടുള്ള 10 മിനിറ്റിനിടെ മൂന്നു ഗോളുകള്‍ തുടരെ നേടി ഫ്രാന്‍സ് കളം പിടിച്ചു. ജര്‍മനിക്കു പിന്നാലെ അര്‍ജന്റീനയും പുറത്തായതോടെ, കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ രണ്ടു ടീമുകളും കളമൊഴിഞ്ഞു.