പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വാജ്‌പേയിക്ക് യാത്രാമൊഴി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഇനി സ്മൃതിയില്‍. യമുനാ നദിയുടെ തീരത്തുള്ള മൃതിസ്ഥലിലാണ് വാജ്‌പേയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രാവിലെ ഒന്‍പത് മുതല്‍ ബി.ജെ.പി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആയിരക്കണക്കിന് പേരാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. പൊതുദര്‍ശനത്തിനുശേഷം വാജ്‌പേയിയുടെ മൃതദേഹം സ്മൃതിസ്ഥലിലേക്ക് വിലാപയാത്രയായി കൊണ്ടുവരികയായിരുന്നു.

ഇന്നലെ വൈകിട്ട് 5.05നാണ് ആറ് ദശകത്തിലേറെ ദേശീയരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന നേതാവ് വിടവാങ്ങിയത്. മൂന്നു വട്ടം പ്രധാനമന്ത്രിയായ വാജ്‌പേയി, കാലാവധി തികച്ച ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയാണ്.