മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍

കൊച്ചി: കേരളത്തില്‍ നാശം വിതച്ച് പെയ്യുന്ന മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായതുപോലുള്ള വ്യാപക മഴ ഇന്ന് പെയ്‌തേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടുക്കി, വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മഴ മാറി നില്‍ക്കുന്നത് വലിയ ആശ്വാസത്തിന് വഴി വെച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലും മഴക്ക് നേരിയ തോതില്‍ കുറവ് വന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമായി നടത്താന്‍ മഴ മാറി നില്‍ക്കുന്നത് സഹായിക്കും. 13 ജില്ലകളില്‍ നിലവില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ കടുത്ത ജാഗ്രത വേണമെന്നു തന്നെയാണ് മുന്നറിയിപ്പുള്ളത്. ഉച്ചയ്ക്ക് ശേഷം പല മേഖലകളിലും കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകാനുള്ള സാധ്യത വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. അതേസമയം, ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ചയ്ക്ക് ശേഷം മഴയില്‍ കാര്യമായ കുറവ് ഉണ്ടാകും. റാന്നി, കോഴഞ്ചേരി ഭാഗങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങുന്നുണ്ട്. പെരിയാറിലും ചാലക്കുടിയിലും ജലനിരപ്പ് ഉയര്‍ന്ന് തന്നെ നില്‍ക്കുന്നത് ആശങ്കയായി തന്നെ നില്‍ക്കുകയാണ്.

അതേസമയം, ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്റെ കൂടുതല്‍ ഹെലിക്കോപ്റ്ററുകള്‍ എത്തി. എന്നാല്‍, എറണാകുളത്തും മറ്റും നിരവധിപേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. ആലുവയിലും അങ്കമാലിയിലും അതിഗുരുതരമായ സ്ഥിതിവിശേഷം തുടരുകയാണ്. പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്ന് ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളില്‍നിന്ന് കൂടുതല്‍ വെള്ളം പെരിയാറിലേക്ക് തുറന്നുവിടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആലുവയിലടക്കം ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്ക് ഹെലിക്കോപ്റ്ററുകളില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തുതുടങ്ങി.