ചെങ്ങന്നൂരിന് വേണ്ടി രക്ഷാപ്രവര്‍ത്തനം, ഭക്ഷണം എന്നിവയ്ക്ക് വ്യോമസേനയുടെ ലിങ്ക്

പത്തനംതിട്ട: ചെങ്ങന്നൂരിന് വേണ്ടി വ്യോമസേനയുടെ പുതിയ ലിങ്ക്. രക്ഷാപ്രവര്‍ത്തനം, ഭക്ഷണം എന്നിവയ്ക്ക് വേണ്ടി ലിങ്കില്‍ കയറി ലോഗിന്‍ ചെയ്യാം. https://tinyurl.com/chengannurairforce എന്ന അഡ്രസില്‍ കയറിയാണ് ലോഗിന്‍ ചെയ്യേണ്ടത്.

അതേസമയം, പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുന്നു. ചെങ്ങന്നൂരില്‍ അയ്യായിരത്തോളം പേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് റവന്യൂ വകുപ്പ് പറയുന്നു. ഇവര്‍ സുരക്ഷിതരാണെന്നും രക്ഷാപ്രവര്‍ത്തനം ഇന്നു വൈകിട്ടോടെ പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മുതിര്‍ന്ന പൗരന്മാരെ രക്ഷിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും റവന്യൂവകുപ്പ് അറിയിച്ചു.

പ്രളയം ഏറെ ദുരിതം വിതച്ച ചെങ്ങന്നൂരിന് ഇന്ന് രാവിലെ നാല് മണിക്കൂര്‍ വളരെ നിര്‍ണായകമാണ്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സംവിധാനങ്ങളെ കൂടാതെ സൈന്യവും നേവിയുടെ മുങ്ങല്‍ വിദഗ്ധരും ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അതേസമയം കൊല്ലം, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ചെങ്ങന്നൂരില്‍ ഇപ്പോഴും ബോട്ടുകള്‍ എത്തിച്ചേരാത്ത ഉള്‍സ്ഥലങ്ങളില്‍ ആയിരങ്ങള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇവിടേക്ക് എത്തിച്ചേരാനുള്ള ശ്രമങ്ങളാണ് രക്ഷാപ്രവര്‍ത്തക സംഘം നടത്തുന്നത്.

എങ്കിലും മഴ പൂര്‍ണ തോതില്‍ മാറി നില്‍ക്കാത്തത് ചെങ്ങന്നൂരെ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൂടാതെ, കക്കി ഡാമിന്റെ ഷട്ടറുകള്‍ ചെറിയ തോതില്‍ ഉയര്‍ത്തിയത് ആശങ്കകള്‍ സൃഷ്ടിക്കുന്നു. തിരുവന്‍വണ്ടൂര്‍, കല്ലിശേരി, പാണ്ടനാട്, മുളപ്പുഴ, ഇടനാട് എന്നിങ്ങനെ പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് ആളുകള്‍ കൂടുതല്‍ കുടുങ്ങി കിടക്കുന്നത്.