പ്രതിസന്ധിഘട്ടത്തെ ഒറ്റക്കെട്ടായി നേരിട്ട കേരള ജനതയ്ക്ക് അഭിനന്ദനം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി

തിരുവനന്തപുരം: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ പ്രളയക്കെടുതി മൂലമുണ്ടായ സ്ഥിതിഗതികള്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അന്വേഷിച്ചു. ജസ്റ്റിസ് പി. സദാശിവത്തെ ഫോണില്‍ വിളിച്ചാണ് രാഷ്ട്രപതി ഇക്കാര്യം അന്വേഷിച്ചത്. പ്രതിസന്ധിഘട്ടത്തെ ഒരുമയോടെ നേരിട്ട കേരള ജനതയുടെ നിശ്ചയദാര്‍ഢ്യത്തെ രാഷ്ട്രപതി അഭിനന്ദിച്ചു. രാജ്യം കേരള ജനതയ്‌ക്കൊപ്പമുണ്ടെന്ന ഉറപ്പും അദ്ദേഹം നല്‍കി. പ്രളയത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സംതൃപ്തിയെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ദുരന്തനിവാരണസേന, സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനത്തെയും പ്രതിബദ്ധതയെയും അദ്ദേഹം അഭിനന്ദിച്ചു. രക്ഷാപ്രവര്‍ത്തനം-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിക്കുകയും നയിക്കുകയും ചെയ്യുന്നുണ്ടെന്ന് ഗവര്‍ണര്‍ രാഷ്ട്രപതിയെ അറിയിച്ചു. സൈന്യം, ദുരന്തനിവാരണസേന, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയ്ക്കു പുറമേ ജനപ്രതിനിധികളും യുവജനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും ഗവര്‍ണര്‍ അറിയിച്ചു.

രാഷ്ട്രപതിയുമായുള്ള സംഭാഷണം ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് ധരിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം നേരിട്ട് നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോകമെമ്പാടുമുള്ള മലയാളികള്‍ കൂടുതല്‍ സംഭാവന ചെയ്യണമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.