പ്രളയ ബാധിത മേഖലകളില്‍ ശുദ്ധജലം ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി; മാലിന്യ സംസ്‌കരണത്തിനും ശുചീകരണത്തിനും മുന്‍തൂക്കം

പ്രളയക്കെടുതി വിട്ടൊഴിഞ്ഞ് അതിജീവനത്തിന്റെ കൈപിടിക്കുകയാണ് കേരളം. പകര്‍ച്ചവ്യാധിയുടെ ഭീതിയിലാണ് ജനങ്ങള്‍ ക്യാംപില്‍ നിന്ന് വീടുകളില്‍ എത്തുന്നത്. എന്നാല്‍, ജനങ്ങള്‍ പേടിക്കേണ്ട ആവശ്യമില്ലെന്നും പ്രളയ ബാധിത മേഖലകളില്‍ ശുദ്ധജലം ഉറപ്പാക്കുമെന്നും ആരോഗ്യ മന്ത്രി കെ കെ ഷൈലജ അറിയിച്ചു. സംസ്‌കരണത്തിനും ശുചീകരണത്തിനും മുന്‍തൂക്കം നല്‍കുമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ അറിയിക്കാനായി പ്രത്യേക സെല്ലും കണ്‍ട്രോള്‍ റൂമും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മരുന്നിന് ആവശ്യമുള്ളവര്‍ മെഡിക്കല്‍ സെല്ലുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു. പ്രളയബാധിതാ പ്രദേശങ്ങളെ മൂന്നായി തരംതിരിച്ച് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും ജില്ലകളിലെ ചുമതല നോഡല്‍ ഓഫീസര്‍മാര്‍ക്കായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ദുരിതമേഖലയില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെയും മറ്റു വസ്തുക്കളുടെയും നിലവാരം ഉറപ്പാക്കാനായില്ലെങ്കില്‍ രോഗബാധയുടെ പുതിയ പ്രതിസന്ധികളാകും കടന്നെത്തുക. രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാഹചര്യം കൂടുതലായതോടെ രോഗപ്രതിരോധ നടപടികള്‍ ശക്തമാക്കുകയാണ് ആരോഗ്യ വകുപ്പ്.

അതേസമയം, ക്യാംപുകളിലെത്തിച്ചിരിക്കുന്നവര്‍ക്ക് വസ്ത്രങ്ങളും പുതപ്പുകളും ഉറപ്പുവരുത്താനുളള പ്രയത്‌നത്തിലാണ് സന്നദ്ധപ്രവര്‍ത്തകര്‍. നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ദുരിതാശ്വാസ ക്യാംപുകള്‍ക്ക് ചുറ്റമുള്ളത്. വെള്ളത്തിലിറങ്ങുന്നവര്‍ക്ക് കാല്‍വിരലുകളില്‍ വളംകടി രോഗം ഉണ്ടാകാനുളള സാധ്യത ഏറെയാണ്. മലിനജലത്താല്‍ ചുറ്റപ്പെട്ട മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരില്‍ ഫംഗസ് രോഗങ്ങള്‍ പകരാന്‍ സാധ്യതയുള്ളതിനാല്‍ ആന്റിഫംഗല്‍ ലേപനങ്ങള്‍ ഉറപ്പാക്കണം.

കുട്ടികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും വയറിളക്കരോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ശ്രദ്ധ നല്‍കണം. കുടിവെള്ളം മലിനമാകുന്നതുമൂലം ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ്, ഛര്‍ദി- അതിസാരരോഗങ്ങള്‍, എലിപ്പനി തുടങ്ങിയവ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട്. വെള്ളക്കെട്ടുകളില്‍ കൊതുകുകള്‍ മുട്ടയിട്ടു പെരുകി ഉണ്ടാകുന്ന കൊതുകുജന്യ രോഗങ്ങളോടും കരുതല്‍ വേണം. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുടെ ആരോഗ്യവും ഗൗരവമേറിയ വിഷയമാണ്.

കുന്നുകൂടി കിടക്കുന്ന സാധനങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ നീക്കം ചെയ്യുമ്പോഴുണ്ടാകുന്ന മുറിവുകള്‍, പരിക്കുകള്‍, പാമ്പുകടി എന്നിവയും വെള്ളത്തിലൂടെ പകരാന്‍ സാധ്യതയുള്ള എലിപ്പനിയും പ്രതിരോധിക്കേണ്ട പ്രത്യേക സാഹചര്യമാണ് നിലവിലുളളത്. എലിപ്പനി പ്രതിരോധിക്കാന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം ഡോക്‌സിസൈക്ലിന്‍ (ഗുളികയും ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും പന്ത്രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളും അസിത്രോമൈസിന്‍ ഗുളികയും സാധാരണയായി നിര്‍ദേശിക്കപ്പെടുന്നു. ഇവ യഥാക്രമം അതാത് ദുരിതാശ്വാസ ക്യാംപുകളില്‍ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.

സന്നദ്ധപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട ആരോഗ്യവിഷയങ്ങള്‍

ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യതയാണ് ആദ്യം ഉറപ്പാക്കേണ്ടത്. കുപ്പി (പാക്കേജ്ഡ്) വെള്ളമല്ലാതെ ലഭിക്കുന്നവ അഞ്ചു മിനിറ്റ് തിളപ്പിച്ച ശേഷമേ ഉപയോഗിക്കാവൂ. തിളപ്പിക്കാനുപയോഗിച്ച പാത്രത്തില്‍ത്തന്നെ വെള്ളം സൂക്ഷിക്കുന്നതാണു നല്ലത്.

ഭക്ഷണം പാചകം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും ശ്രദ്ധ വേണം. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധിയും ഉറപ്പാക്കണം. കഴിവതും ചൂടോടെ തന്നെ കഴിക്കണം. സൂക്ഷിച്ചുവയ്‌ക്കേണ്ട സാഹചര്യങ്ങളില്‍ വൃത്തിയുള്ള പാത്രങ്ങളില്‍ അടച്ചു സൂക്ഷിക്കണം. പാചകം ചെയ്ത പാത്രങ്ങള്‍ വൃത്തിയുള്ള വെള്ളത്തില്‍ കഴുകി കഴിവതും ഉണങ്ങിയ സ്ഥലത്തുതന്നെ സൂക്ഷിക്കണം.

കൈകളുടെ വൃത്തിയാണ് രോഗ-പ്രതിരോധത്തിന്റെ ആദ്യ പടി. ഭക്ഷണത്തിനു മുന്‍പ് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകണം. മലമൂത്രവിസര്‍ജനത്തിനു ശുചിമുറികള്‍ മാത്രം ഉപയോഗിക്കുക. തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം പകര്‍ച്ചവ്യാധികള്‍ക്കു വഴിവയ്ക്കും.

വീട്ടില്‍നിന്നു വെള്ളമിറങ്ങിയതിനു ശേഷമുള്ള വൃത്തിയാക്കലും കുന്നുകൂടി കിടക്കുന്ന സാധനങ്ങള്‍ നീക്കം ചെയ്യലും ശ്രമകരമായ ജോലിയാണ്. തറയും വീടിന്റെ പരിസരവുമെല്ലാം വൃത്തിയാക്കുമ്പോള്‍ കയ്യുറയും മാസ്‌കും നിര്‍ബന്ധമായും ധരിക്കണം. ക്ലീനിങ് ലോഷനോ ബ്ലീച്ചിങ് പൗഡറോ ഉപയോഗിച്ച് മുറികളും തറകളും അണുവിമുക്തമാക്കണം. ഒപ്പം വീടിനു ചുറ്റും കഴിവതും വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വെള്ളക്കെട്ടില്‍ കൊതുകുകളുടെ ലാര്‍വകളുണ്ടെങ്കില്‍ അണുനാശിനികള്‍ ഉപയോഗിച്ച് നശിപ്പിക്കുകയും വേണം.

ജനാലകളും വെന്റിലേറ്ററുകളും വഴി കൊതുകുകള്‍ വീടിനുള്ളില്‍ കടക്കാതിരിക്കാന്‍ ഇഴയടുപ്പമുള്ള വലയോ മറ്റോ ഉപയോഗിച്ച് അടയ്ക്കാവുന്നതാണ്.

വെള്ളത്തില്‍ ജീവിക്കുന്ന പാമ്പുകള്‍ പലതും വിഷമില്ലാത്തയിനങ്ങളാണെങ്കിലും എന്തെങ്കിലും കടിച്ചതായി തോന്നിയാല്‍ എത്രയും പെട്ടെന്നു വൈദ്യസഹായം തേടണം. കടിയേറ്റ ഭാഗത്ത് രണ്ടു പാടുകളാണു കാണുന്നതെങ്കില്‍ അതു വിഷപ്പാമ്പിന്റെ ലക്ഷണവും അര്‍ധവൃത്താകൃതിയിലുള്ള പാടാണെങ്കില്‍ വിഷമില്ലാത്ത പാമ്പിന്റെ ലക്ഷണവുമാണ്. പാമ്പു കടിയേറ്റ ആളിനെ ഓടാനോ നടക്കാനോ അനുവദിക്കരുത്.

പല ഭാഗങ്ങളില്‍ നിന്നും പ്രളയജലം ഒഴിയുന്ന വാര്‍ത്തകള്‍ ആശ്വാസമാണെങ്കിലും തുടര്‍ന്നുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും കരുതലോടെ ചെയ്യണം. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുടെ ആരോഗ്യവും ഗൗരവമേറിയ വിഷയമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.