ദുരിതാശ്വാസ ക്യാംപുകളില്‍ പോയവര്‍ക്ക് മാത്രമേ സഹായമെത്തൂ എന്ന വാര്‍ത്ത തെറ്റ്; സൂക്ഷ്മമായ പരിശോധനകള്‍ക്ക് ശേഷം ധനസഹായം നല്‍കുമെന്ന് റവന്യൂമന്ത്രി

സൂക്ഷ്മമായ പരിശോധനകള്‍ നടത്തിയതിന് ശേഷം പ്രളയ ദുരന്തത്തിന്റെ ഭാഗമായ ആളുകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. ദുരിതാശ്വാസ ക്യാംപുകളില്‍ പോയവര്‍ക്ക് മാത്രമേ സഹായമെത്തൂ എന്നുള്ള വാര്‍ത്ത തീര്‍ത്തും തെറ്റാണ്. പരിശോധനകള്‍ക്ക് ശേഷം അര്‍ഹതയുള്ള എല്ലാവര്‍ക്കും സഹായം ലഭ്യമാക്കും.

റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സൂക്ഷമമായ പരിശോധനകള്‍ക്ക് ശേഷം നഷ്ടപരിഹാരം ലഭ്യമാക്കും. കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ തിട്ടപ്പെടുത്തുക എളുപ്പമല്ല. 928015 ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ചിലരൊക്കെ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ പട്ടികയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാം.

സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ പ്രവര്‍ത്തനം ജീവന്‍ രക്ഷാപ്രവര്‍ത്തനമായിരുന്നു. അത് നടന്നു. ഇനിയുള്ളത് കൃത്യമായ പുനരധിവാസമാണ്. അത് ഭംഗിയായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.