ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട വളണ്ടിയര്‍മാര്‍ക്ക് ഊര്‍ജ്ജമേകാന്‍ ടൊവീനോ പങ്കുവച്ച വാക്കുകള്‍ കേട്ടാല്‍ ആരും കയ്യടിച്ചു പോകും

കേരളം നേരിട്ട മഹാപ്രളയത്തിന്റെ ദിനങ്ങളില്‍ കൈ മെയ് മറന്ന് ചെറുപ്പക്കാര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ അവര്‍ക്കൊപ്പം ചേര്‍ന്ന താരമാണ് ടൊവീനോ തോമസ്. ഊണും ഉറക്കവും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട വളണ്ടിയര്‍മാര്‍ക്ക് ഊര്‍ജ്ജമേകാന്‍ ടൊവീനോ പങ്കുവച്ച വാക്കുകള്‍ കേട്ടാല്‍ ആരും കയ്യടിച്ചു പോകും. അത്രയേറെ പ്രചോദനവും ആത്മവിശ്വാസവും പകരുന്നതാണ് ടൊവീനോയുടെ വാക്കുകള്‍.

ഇനിയെന്ത് വന്നാലും അതെല്ലാം നേരിടാനുള്ള വലിയ അനുഭവമാണ് ഈ പ്രളയത്തിലൂടെ നമ്മളെല്ലാം നേടിയതെന്ന് ടൊവീനോ ഒപ്പമുണ്ടായിരുന്ന വളണ്ടിയര്‍മാരോട് പറഞ്ഞു. വെള്ളമിറങ്ങുന്നതോടെ കൂടുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇനിയും കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. മുഴുവന്‍ ചെയ്യുക. കേരളത്തിലെ ചിലരുടെ സ്വഭാവം മാറ്റുന്ന രീതിയിലുള്ള ദുരന്തമാണ് നമ്മള്‍ കണ്ടത്. വലിയ നല്ല മാറ്റങ്ങള്‍ ഉണ്ടാകട്ടെ, ടൊവീനോ പറഞ്ഞു.

പ്രളയത്തിന്റെ ആദ്യദിവസം തന്നെ ഇരിങ്ങാലക്കുടയിലെ തന്റെ വീട് ദുരിതബാധിതര്‍ക്കായി തുറന്നുകൊടുത്തുകൊണ്ടാണ് ടൊവീനോ ഞെട്ടിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ ഒരു വളണ്ടിയറായി ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ കണ്ടെത്തുന്നതിനും പായ്ക്ക് ചെയ്ത് ലോറിയിലാക്കി അയയ്ക്കുന്നതിനും ടൊവീനോ മുന്‍പന്തിയിലുണ്ടായിരുന്നു. ഒട്ടും താരപരിവേഷമില്ലാതെ ക്യാമ്പുകളില്‍ ഓടി നടന്ന് കാര്യങ്ങള്‍ ഏകോപിപ്പിച്ച ടൊവീനോ ഏവരുടെയും ഹൃദയം കവര്‍ന്നു.

ഓരോ ഘട്ടങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളോട് നേരിട്ട് സംവദിക്കാനും അദ്ദേഹം മറന്നില്ല. വെള്ളം കയറിയിട്ടും വീടുകളില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ മടിക്കുന്നവരോട് നേരിടുന്ന ദുരന്തത്തിന്റെ ഗൗരവം മനസിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ടൊവിനോയുടെ വാക്കുകളും വൈറലായി. കേരളത്തിലെ ജനങ്ങളോടുള്ള അഭ്യര്‍ത്ഥന കൂടിയായിരുന്നു അത്. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചായിരുന്നു ടൊവീനോയുടെ പ്രവര്‍ത്തനമെങ്കിലും ഏവര്‍ക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണ് യുവതാരം കാഴ്ച വച്ചത്.