പ്രളയക്കെടുതിയുടെ നഷ്ടം പ്രാഥമിക കണക്കുകളേക്കാള്‍ വളരെ വലുതാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയംമൂലം സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ പ്രാഥമികമായി വിലയിരുത്തിയതിലും അധികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പുനര്‍നിര്‍മാണം എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ നാം ഒന്നിച്ചുനിന്ന് അതിനെ നേരിടും. ഒന്നാംഘട്ട രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നും ഇനിയുള്ളത് പുനരധിവാസവും പുനര്‍നിര്‍മാണവുമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വീടുകളിലേക്ക് തിരിച്ചപോകുന്നവര്‍ ഇറങ്ങിവന്ന വീടിന്റെ അവസ്ഥയിലേക്കല്ല തിരിച്ചെത്തുന്നത്. ഒന്നുമില്ലാത്ത അവസ്ഥയിലേക്കാണ് തിരിച്ചെത്തുന്നത്. അവര്‍ക്ക് പ്രാഥമികമായി വേണ്ട സഹായങ്ങള്‍ പ്രാദേശികമായി സമാഹരിച്ച് നല്‍കുന്നകാര്യം കളക്ടര്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ 10,000 രൂപവീതം നല്‍കാനാണ് തീരുമാനം. അവധി ദിനങ്ങള്‍ കഴിഞ്ഞ് ബാങ്ക് തുറക്കുന്ന ദിവസംതന്നെ എല്ലാവര്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഗൃഹോപകരണങ്ങളും നിരവധി വാഹനങ്ങളും നശിച്ചു. ഇവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അടക്കമുള്ളവ ലഭിക്കുന്നതിന് സാങ്കേതിക തടസങ്ങളുണ്ടാവരുത്. ഇന്‍ഷുറന്‍സ് കമ്പനികളുമായി ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച് വീണ്ടും ചര്‍ച്ച നടത്തും.  എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കും. ഇതിന് പ്രയാസം നേരിടുന്ന സ്ഥലങ്ങളില്‍ കിയോസ്‌കുകളും ജലശുദ്ധീകരണ പ്ലാന്റുകളും അടക്കമുള്ളവ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ട്.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ രോഗങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ ഫലപ്രദമായി സ്വീകരിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ മാറ്റാന്‍ കഴിയാത്ത ആലപ്പുഴ, പറവൂര്‍, ആലുവ തുടങ്ങിയ സ്ഥലങ്ങളിലെ ചില സ്‌കൂളുകള്‍ നാളെ തുറക്കില്ലെന്നും പിണറായി പറഞ്ഞു.

കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ മൃഗ സംരക്ഷണ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കണം. ഏത് ദുരന്തത്തെയും അതിജീവിക്കാന്‍ നമ്മുടെ ഭരണയന്ത്രത്തിന് കഴിയുമെന്ന് തെളിയിക്കാന്‍ കളക്ടര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയും മുഖ്യമന്ത്രി നല്‍കി.വിമര്‍ശനം ഉന്നയിക്കാനായി മാത്രം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനെ വിമര്‍ശിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. മഴക്കെടുതിയെ സര്‍ക്കാര്‍ നേരിട്ട രീതികളെയും ഫണ്ട് വിനിയോഗത്തെയുമാണ് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്.

‘പ്രതിപക്ഷനേതാവിന് എന്തു പറ്റിയെന്നാണ് ഞാന്‍ ആലോചിക്കുന്നത്. നേരത്തെ എല്ലാം പഠിച്ച് കാര്യം പറയുന്ന ആളായിരുന്നു. വിമര്‍ശനം ഇല്ലെങ്കില്‍ പ്രതിപക്ഷം ആകില്ലെന്ന് ആരെങ്കിലും പറഞ്ഞതുകൊണ്ടായിരിക്കും ഇത്തരം പ്രതികരണം. ഓഖി ദുരന്തത്തില്‍ 107 കോടി രൂപയുടെ ഫണ്ടാണ് ലഭിച്ചത്. 65.68 കോടിരൂപ ചെലവഴിച്ചു. 84.90 കോടിരൂപ ചെലവുവരുന്ന പദ്ധതികള്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കേന്ദ്ര ഫണ്ട് അടക്കം 201.69 കോടിരൂപയുടെ ഫണ്ട് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരു പൈസപോലും മറ്റു കാര്യങ്ങള്‍ക്ക് ചെലവഴിച്ചിട്ടില്ല, ചെലവഴിക്കില്ല’ – മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കായി ഇനിയും പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഈ ഘട്ടത്തിലാണോ ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.