ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇത്തവണത്തേത് ഇന്ത്യയുടെ റെക്കോര്‍ഡ് മെഡല്‍ നേട്ടം. 2010 ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസിലെ 65 മെഡലുകള്‍ എന്ന നേട്ടം ഇന്ത്യ മറികടന്നു.
അതേസമയം പുരുഷ ബോക്‌സിംഗില്‍ ഇന്ത്യയുടെ അമിത് പംഗല്‍ സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പതിനാലാം സ്വര്‍ണ നേട്ടമാണിത്. ബോക്‌സിംഗിലെ ലൈറ്റ് വെയ്‌റ്റ് വിഭാഗത്തിലാണ് അമിത് പംഗല്‍ ഇന്ത്യയ്‌ക്കായി സ്വർണം നേടിയത്. ഫൈനലിൽ ഉസ്ബെക്കിസ്ഥാന്റെ ഹസൻബോയി ദുസ്‌മതോവിനെയാണ് അമിത് പരാജയപ്പെടുത്തിയത്.
14 സ്വർണവും 23 വെള്ളിയും 29 വെങ്കലവും ഉൾപ്പെടെ ജക്കാർത്തയിലെ ഇന്ത്യയുടെ ആകെ മെഡൽനേട്ടം 66 ആണ്. 2010ലെ ഗ്വാങ്‌ചൗ ഗെയിംസിൽ 14 സ്വർണവും 17 വെള്ളിയും 34 വെങ്കലവും ഉൾപ്പടെ നേടിയ 65 മെഡലുകളുടെ റെക്കാർഡാണ് തിരുത്തിയത്. സ്വർണമെഡലുകളുടെ എണ്ണത്തിൽ ഇതുവരെയുള്ള മികച്ച നേട്ടത്തിനൊപ്പം എത്തുകയും ചെയ്‌തു. ഇനി സ്‌ക്വാഷ് വനിതാ വിഭാഗം ടീം ഇനത്തിലും ഇന്ത്യയ്‌ക്ക് ഫൈനലുണ്ട്.