കനൈയ്യ കുമാര്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നു;മഹാസഖ്യത്തിലെ എല്ലാ പാര്‍ട്ടികളും പിന്തുണയ്ക്കും

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനായിരുന്ന കനൈയ്യ കുമാര്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നു. ബീഹാറിലെ ബെഗുസാരായി മണ്ഡലത്തില്‍ നിന്നും ആര്‍ജെഡി, കോണ്‍ഗ്രസ്, എന്‍സിപി, എച്ച്എഎം(എസ്), ലോക്താന്ത്രിക് ജനതാദള്‍, ഇടത് പാര്‍ട്ടികള്‍ എന്നിവര്‍ അടങ്ങിയ മഹാസഖ്യത്തിന്റെ നോമിനി ആയിട്ടാണ് കനൈയ്യ കുമാര്‍ മത്സരിക്കുന്നത്. സിപിഐയുടെ ചിഹ്നത്തിലായിരിക്കും കനയ്യ കുമാര്‍ മത്സരിക്കുന്നത് എങ്കിലും മഹാസഖ്യത്തിലെ എല്ലാ പാര്‍ട്ടികളും കനയ്യ കുമാറിനെ പിന്തുണയ്ക്കും.

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, മകന്‍ തേജസ്വി യാദവ്, ബീഹാറിലെ കോണ്‍ഗ്രസ് നേതൃത്വം എന്നിവര്‍ ബെഗുസാരായി മണ്ഡലം കനൈയ്യ കുമാറിനായി വിട്ടുകൊടുക്കാന്‍ സമ്മതിച്ചതായി സ്രോതസ്സുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബെഗുസാരായി ജില്ലയിലെ ബിഹാത്ത് പഞ്ചായത്താണ് കനയ്യ കുമാറിന്റെ സ്വഭവനം. ബെഗുസാരായിലെ അംഗനവാടി സേവികയാണ് കനയ്യയുടെ മാതാവ് മീനാ ദേവി. പിതാവ് ജയശങ്കര്‍ സിങ് ഇവിടെ തന്നെ ചെറുകിട കര്‍ഷകനാണ്.

ബിജെപിയുടെ ബൊഹഌ സിങാണ് നിലവില്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2014ലാണ് ബിജെപി ആദ്യമായി ഈ സിറ്റില്‍നിന്ന് വിജയിക്കുന്നത്. ആര്‍ജെഡിയുടെ തന്‍വീര്‍ ഹസനെ 58,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. ഇതേ മത്സരത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി ഏതാണ്ട 192,000 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.