ബിഷപ്പിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റിവച്ചു

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി വച്ചു. ജാമ്യാപേക്ഷയില്‍ അടുത്ത ബുധനാഴ്ച വിധി പറയും. ഇപ്പോള്‍ ജാമ്യാപേക്ഷ പരിഗണിച്ചാല്‍ നേരത്തെ ആയിപ്പോകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഏഴ് പേരുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്താന്‍ ഉണ്ടെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ പരിഗണനയിലിരിക്കെ, അറസ്റ്റ് ചെയ്തത് നിയമലംഘനമാണെന്നായിരുന്നു ബിഷപ്പിന്റെ വാദം. കന്യാസ്ത്രീക്കെതിരെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന പരാതിയില്‍ നടപടിയെടുത്തതിന്റെ വൈരാഗ്യമാണ് തനിക്കെതിരെ കേസ് നല്‍കാനുള്ള കാരണം എന്ന് ബിഷപ്പ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. കസ്റ്റഡിയില്‍ ഇരിക്കെ തന്റെ വസ്ത്രങ്ങള്‍ അടക്കം നിര്‍ബന്ധപൂര്‍വം വാങ്ങിയ പൊലീസ് കേസില്‍ കള്ളതെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിച്ചു.
വസ്തുത അറിയാത്ത ചില ആളുകളുടെ താല്‍പര്യത്തിന് വേണ്ടിയാണ് അറസ്റ്റ് ചെയ്തതെന്നും ബിഷപ്പ് ജാമ്യ ഹര്‍ജിയില്‍ വാദിക്കുന്നു.

തിങ്കളാഴ്ച ബിഷപ്പിന്റെ ജാമ്യഹര്‍ജി പരിഗണിച്ച ഹൈക്കോടതി പൊലീസിന്റെ നിലപാട് അറിയാനായി ഹര്‍ജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പാലാ മജിസ്‌ട്രേറ്റ് കോടതി ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഇപ്പോള്‍ പാല സബ് ജയിലിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ഒക്ടോബര്‍ ആറുവരെയാണ് ബിഷപ്പിനെ പാല കോടതി റിമാന്‍ഡ് ചെയ്തത്.