കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ തുടക്കമായി ആസ്റ്റര്‍ ഹോംസിലെ ആദ്യത്തെ വീടിന് ശിലയിട്ടു; ശിലാസ്ഥാപനം നിവിന്‍ പോളി നിര്‍വഹിച്ചു

കൊച്ചി: ഇന്ത്യയിലെയും ജിസിസിയിലെയും പ്രമുഖ ആരോഗ്യസേവനദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ആസ്റ്റര്‍ ഹോംസ് എന്ന പേരില്‍ പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയും തകര്‍ന്ന വീടുകളുടെ കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. എറണാകുളം ചേരാനല്ലൂര്‍ കുറുംകോട്ട ദ്വീപിലെ ബിജുവിന് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം നടന്‍ നിവിന്‍ പോളി നിര്‍വഹിച്ചു.ഹൈബി ഈഡന്‍ എംഎല്‍എ, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്‌സ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഹരീഷ് പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രകൃതിദുരന്തത്തിനുശേഷം കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ കോര്‍പ്പറേറ്റുകള്‍ മുന്നോട്ടു വരുന്നതില്‍ സന്തോഷമുണ്ടെന്ന് എംഎല്‍എ ഹൈബി ഈഡന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളെ സ്വന്തം കാലില്‍നില്‍ക്കുന്നതിന് സഹായിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഉദ്യമങ്ങളെ ശക്തിപ്പെടുത്തുന്നതായിരിക്കും ഇത്തരം നടപടികളെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യ ഗഡുവായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ വകയിരുത്തിയ രണ്ടരകോടി രൂപ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു. ബാക്കി തുകയായ പന്ത്രണ്ടര കോടി രൂപയ്ക്ക് പുതിയ വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നതിനും പ്രളയത്തില്‍ നശിച്ചുപോയ വീടുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനുമായി ലഭ്യമാക്കും.

കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനായുള്ള ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ ആഗോള പദ്ധതിയുടെ ഭാഗമാണിതെന്ന് ഡോ. ഹരീഷ് പിള്ള പറഞ്ഞു. പ്രളയദുരന്തത്തിന് ഇരയായവര്‍ക്ക് വീടുകള്‍ നല്കുകയും ഉള്ളതെല്ലാം നഷ്ടപ്പെട്ട ആയിരക്കണക്കിന് പേര്‍ക്ക് പ്രതീക്ഷ നല്കുകയും ചെയ്യുന്നതാണ് ഈ ഉദ്യമം. കൊച്ചിയില്‍ ആദ്യവീട് നിര്‍മ്മിക്കുകയും ഇത്തരം വീടുകള്‍ സംസ്ഥാനത്തുടനീളം നിര്‍മ്മിച്ചുനല്‍കുകയുമാണ് ലക്ഷ്യമിടുന്നത്. ഈ നടപടികള്‍ കേരളത്തെ മെച്ചപ്പെട്ട രീതിയില്‍ പുതുക്കി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നടപടികള്‍ക്ക് പിന്തുണ നല്കുമെന്നും അദ്ദേഹം പറഞ്ഞു.

വീടുകള്‍ നശിച്ചുപോയെങ്കിലും സ്വന്തമായി സ്ഥലമുള്ളവര്‍ക്കാണ് ആസ്റ്റര്‍ ഹോംസ് പദ്ധതിയില്‍ വീടുകള്‍ നിര്‍മ്മിക്കുക. ഒരു കൂട്ടം ആളുകള്‍ക്കായി ക്ലസ്റ്റര്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിനും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും പദ്ധതിയുണ്ട്. പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും ആഘാതം ഏറ്റുവാങ്ങേണ്ടി വന്ന ആസ്റ്റര്‍ ഗ്രൂപ്പിലെ ജീവനക്കാര്‍ക്ക് സഹായം എത്തിക്കുന്നതിനും ലക്ഷ്യമിടുന്നു.