ക്രിസ്മസ് ദിനത്തില്‍ ഇവര്‍ വിവാഹിതരായി; ജാതിയോ മതമോ നോക്കാതെ

റാന്നി: ക്രിസ്മസ് ദിനത്തില്‍ ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ എത്തിയവര്‍ സാക്ഷ്യം വഹിച്ചത് ഒരു വ്യത്യസ്ത പ്രണയ സാഫല്യത്തിനാണ്. സ്വകാര്യ ബസ് ഡ്രൈവറായ ജോബിയും തീയാടിക്കല്‍ സ്വദേശിയും കോളജ് വിദ്യാര്‍ഥിനിയുമായ സനിഹയും തമ്മിലുള്ള വിവാഹം ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ വച്ച് സുഹൃത്തുക്കള്‍ നടത്തുകയായിരുന്നു.

വിവാഹ വേദിയുടെ ആര്‍ഭാടങ്ങള്‍ക്ക് വിട നല്‍കി മറ്റ് ബസ്സിലെ സ്റ്റാഫുകളും ചേര്‍ന്ന്  ക്രിസ്മസ് ദിനത്തില്‍ ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ വച്ച് കേക്ക് മുറിച്ച് പരസ്പരം മാലയിട്ട്  കല്യാണം നടത്തുകയായിരുന്നു. ഒരു വര്‍ഷമായുള്ള പ്രണയത്തിനാണ് ഇതോടെ സാഫല്യമായത്.

റാന്നി തിരുവല്ല റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സിലെ ഡ്രൈവര്‍ ആണ് ജോബി. ഇതേ ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു സനിഹ.വ്യത്യസ്ത മത വിഭാഗത്തില്‍പ്പെടുന്ന ഇരുവരും തമ്മിലുള്ള ഇഷ്ടം വീടുകളില്‍ അറിയിച്ചെങ്കിലും അവര്‍ എതിര്‍പ്പറിയിച്ചതോടെ ഇരുവരുടേയും മുന്നില്‍ മറ്റു മാര്‍ഗങ്ങള്‍ തേടുകയായിരുന്നു. ജാതിയുടെ പേരില്‍ ഉയര്‍ന്ന മതില്‍ ക്രിസ്മസ് ദിനത്തില്‍ തകര്‍ത്തെറിഞ്ഞ ജോബിക്കും സനിഹയ്ക്കും അപരിചിതരായ യാത്രക്കാര്‍ പിന്തുണയും ആശംസകളും  നേര്‍ന്നു.