കേരളത്തിലെ ക്രമസമാധാന നില കേന്ദ്രത്തെ ധരിപ്പിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാന നില കേന്ദ്രത്തെ ധരിപ്പിച്ച് ഗവര്‍ണര്‍ പി സദാശിവം. അക്രമ സംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.

അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭരണഘടനയ്ക്ക് അകത്തു നിന്നുള്ള പ്രത്യാഘാതം പിണറായി സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നാണ് ബി ജെ പി ദേശീയ നേതൃത്വം നല്‍കുന്ന മുന്നറിയിപ്പ്.

അതേസമയം സംഘര്‍ഷാവസ്ഥ മൂര്‍ചിച്ച് നിന്നിരുന്ന കണ്ണൂര്‍ ജില്ലയില്‍ സമാധാനം ഉറപ്പാക്കാന്‍ ഇരു വിഭാഗം നേതാക്കളും ധാരണയിലെത്തി.

കണ്ണൂരില്‍ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍ പാടില്ലെന്നാണ് തീരുമാനം. കളക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ സിപിഎം, ബിജെപി നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് തീരുമാനം. യോഗത്തില്‍ പങ്കെടുത്ത സിപിഎം, ബിജെപി നേതാക്കള്‍ ധാരണകള്‍ അംഗീകരിച്ചു.

യോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവന്‍, ബിജെപി ജില്ലാ പ്രസിഡ് പി സത്യപ്രകാശ്, ജില്ലാ പൊലീസ് മേധാവി ജി ശിവ വിക്രം എന്നിവര്‍ പങ്കെടുത്തു.

കരുതല്‍ തടങ്കലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സമാധാന അന്തരീക്ഷം നിലനിന്നിരുന്ന കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ രാത്രി വ്യാപകമായ അക്രമമാണ് അരങ്ങേറിയത്. എ എന്‍ ഷംസീര്‍ എംഎല്‍എ, വി മുരളീധരന്‍ എം പി, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ശശി എന്നിവരുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ചെറുതാഴത്ത് ആര്‍എസ്എസ് ഓഫീസിന് തീയിട്ടു. ഇരുട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് രാത്രിയില്‍ വെട്ടേറ്റു. പെരുമ്പറ സ്വദേശി വിശാഖിനാണ് വെട്ടേറ്റത്.