നവ കേരള നിർമ്മാണത്തിലെ പൂമരങ്ങൾ

നവകേരള നിർമ്മാണം എങ്ങുമെത്താതെ ഇഴയുമ്പോൾ നാലര മാസത്തിനിടയിൽ പ്രളയബാധിതർക്ക് 14 വീടുകൾ നിർമ്മിച്ചു നൽകിയ ഡോ. എം എസ്. സുനിൽ ടീച്ചറല്ലേ യഥാർത്ഥ നവകേരള ശില്പി. അവരുടെ മേൽ നോട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ അഞ്ച് വീടുകളുടെ താക്കോൽ ദാനം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് അടുർ – ഏനാത്ത് മെതുകുമ്മേലിൽ നടക്കും. – ബഹറിൻ ആസ്ഥാനമായ സീറോ മലബാർ സൊസൈറ്റിയാണ് വീടുകളുടെ നിർമ്മാണ ഫണ്ട് നൽകിയത്. സംസ്ഥാനത്തൊട്ടാകെസർക്കാരിന്റെ പുനർ നിർമ്മാണ സഹായം കേവലം 10 ശതമാനം വീടുകൾക്ക് മാത്രം ലഭിച്ചപ്പോഴാണ് നന്മയും നിശ്ചയ ദാർഢ്യവുമുള്ള ഒരു വനിത ഒറ്റയ്ക്ക് ഇത്രയും വീടുകൾ പാവപ്പെട്ടവർക്കായി നിർമ്മിച്ചു നൽകാൻ മുന്നിട്ടിറങ്ങിയത്. ഇതല്ലേ യഥാർത്ഥ നവോത്ഥാനം? ഇതൊക്കെ കാണാതെ നമ്മൾ മതിലു കെട്ടാൻ പോകയാണ്.

പത്തനംതിട്ട കാതലിക്കേറ്റ് കോളജിലെ അധ്യാപികയായിരുന്ന ഡോ. സുനിലിന്റെ വർഷങ്ങളായുള്ള സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കേന്ദ്ര സർക്കാർ വനിതകൾക്കായി നൽകുന്ന ഏറ്റവും വലിയ സിവിലിയൻ അവാർഡായ നാരിശക്തി പുരസ്കാർ 2017 ൽ നൽകി..

സ്വന്തം നിലയ്ക്കും വ്യക്തികളുടെ സഹായത്തോടെയും വീടില്ലാത്തവർക്ക് ഇതിനോടകം 114 വീടുകൾ നിർമ്മിച്ചു നൽകാൻ ഈ അധ്യാപികയ്ക് കഴിഞ്ഞിട്ടുണ്ട്. 2006 ൽ തന്റെ കോളജിലെ നിർദ്ധനയായ ഒരു പെൺകുട്ടിക്ക് വീട് നിർമ്മിച്ചു നൽകിയാണ് ഈ സേവന രംഗത്തേക്കിറങ്ങിയത്. പത്തനംതിട്ടയിലും പരിസരത്തുമാണ് മിക്ക വീടുകളും പണിഞ്ഞു നൽകിയിരിക്കുന്നത്. പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച പാണ്ടനാട്ടിലാണ് സുനിൽ ടീച്ചർ പ്രളയത്തിനു ശേഷമുള്ള ആദ്യ വീട് നിർമ്മിച്ചു നൽകിയത്. പ്രളയ ബാധിത പ്രദേശത്ത് പുതിയതായി പണി പൂർത്തിയാക്കിയ വീടെന്ന പ്രത്യേകതയും സുനിലിന്റെ വീടിനുണ്ട്. നടനും സംവിധായകനുമായ മധുപാലാണ് താക്കോൽ നൽകിയത്. പാണ്ടനാട്ടിൽ നിരവധി പേർ കേറിക്കിടക്കാനിടമില്ലാതെ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റിടങ്ങളിലും കിടക്കുക്കയാണ്. അവിടങ്ങളിലൊന്നും സർക്കാരിന്റെ കാരുണ്യം അടുത്ത കാലത്തൊന്നും കിട്ടുന്ന ലക്ഷണവു |മില്ല.

പ്രളയത്തിൽ 17000 വീടുകളാണ് പൂർണമായി തകർന്നത്. ഭാഗികമായി രണ്ട് ലക്ഷം വീടുകൾക്ക് നഷ്ടമുണ്ടായി. കേവലം രണ്ടായിരത്തിൽ താഴെ വീടുകൾക്കാണ് നാലര മാസത്തിനിടയിൽ എന്തെങ്കിലും സർക്കാർ സഹായം ലഭിച്ചത്.
പുനർ നിർമ്മാണ പ്രക്രിയകളിൽ രാഷ്ട്രീയ നേതൃത്വത്തിനും ഉദ്യോഗസ്ഥർക്കും പതിവ് മാമൂലുകളിലാണ് താൽപര്യം . എന്തെങ്കിലും ക്രീയാത്മകമായി ചെയ്യാൻ വരുന്ന വരെ അധിക്ഷേപിച്ചും, വട്ടം കറക്കിയും ആനന്ദം കണ്ടെത്തുകയാണ് ഭരണക്കാരും ഉദ്യോഗസ്ഥരും. പണമില്ലായ്മ യല്ല യഥാർത്ഥ പ്രശ്നമെന്ന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദീപാലയ എന്ന സന്നദ്ധ സംഘടനയുടെ മുൻ നിര പ്രവർത്തകനായ സഖി ജോൺ പറയുന്നു. (ഡെൽഹി ഹംദർദ് യൂണിവേഴ്സിറ്റിയിലെ മാനേജ്മെന്റ് അധ്യാപകനാണ് സഖി. രണ്ട് വർഷം മുമ്പ് തൃശൂർ – പട്ടിക്കാട് സ്വദേശിയായ ബസ് ക്ലീനർക്ക് തന്റെ കിഡ്നി നൽകിയ വ്യക്തിയാണി അധ്യാപകൻ. )
മറിച്ച് പൊതു പണം അടിച്ചു മാറ്റാനുള്ള രാഷ്ടീയ ക്കാരുടേയും ഉദ്യോഗസ്ഥരുടേയും മനോഭാവമാണ് നവകേരള നിർമ്മാണത്തെ പിന്നോട്ടടിക്കുന്നതെ ന്നാണ് സ്വന്തം അനുഭവം കൊണ്ട് മനസിലാക്കിയ തെന്ന് സഖി പറഞ്ഞു.
പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഡൽഹിയിലെ സന്നദ്ധ സംഘടനയായ ദീപാലയ എറണാകുളം – ചേന്ദമംഗലത്ത് രണ്ട് സ്ക്കൂളുകളുടെ പുനർനിർമാണം ഏറ്റെടുക്കാനായി മുന്നോട്ടുവന്നു. ഇതിനായി 40 ലക്ഷം രൂപയാണ് വകയിരുത്തിയത്. നിങ്ങള് സ്കൂള് പണിയാനൊന്നും മെനക്കെട്ട് ഡൽഹിയിൽ നിന്ന് വരണ്ട , കാശിങ്ങ് തന്നാ മതി, ഞങ്ങളെല്ലാം ചെയ്തോളമെന്നായി തങ്ങൾ സമീപിച്ച മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും മനോഭാവമെന്നാണ് തനിക്ക് ബോധ്യപ്പെട്ടതെന്ന് സഖി പറഞ്ഞു. ഒടുവിൽ പണം കിട്ടില്ലെന്നുറപ്പായതോടെ പണി നടത്താൻ അനുമതി കിട്ടി. രണ്ട് മാസം കൊണ്ട് രണ്ട് സ്കൂൾ കെട്ടിടങ്ങൾ പഠന യോഗ്യമാക്കി. നാടു നശിച്ചാലും തങ്ങൾക്ക് കിട്ടാനുള്ള മാമൂലുകൾ കിട്ടാതെ ഒന്നും നടത്തില്ലെന്ന മനോഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് സഖി പറയുന്നത്. എന്തെങ്കിലും നന്മ ചെയ്യാൻ ഒരുങ്ങി വരുന്നവരുടെ കാശ് പിടുങ്ങുന്നതിലാണ് സംസ്ഥാനത്തെ ഭരണ വർഗത്തിനും ഉദ്യോഗസ്ഥ ർക്കും താല്പര്യമെന്നാണ് സഖിയുടെ അനുഭവം തെളിയിക്കുന്നത്.
നിരവധി സന്നദ്ധ സംഘടനകൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തയ്യാറായി വരുന്നുണ്ടെങ്കിലും അവരെ തൊടുന്യായങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഓടിച്ചു വിടുകയാണ്. ഇപ്പോ നവകേരള നിർമ്മാണം ശരിയാക്കാം എന്ന ഭരണക്കാരുടെ പതിവ് ബഡായികൾക്കിടയിലാണ് സുനിലും സഖിയുമൊക്കെ നന്മയുടെ പൂമരമായി അവതരിക്കുന്നത്.