സിപിഎം ഓഫീസ് പീഡനം : പീഡിപ്പിച്ചത് ശീതളപാനീയം നല്‍കി മയക്കി കിടത്തി : അറസ്റ്റ് ഉടന്‍

പാലക്കാട് : ചെര്‍പ്പുളശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസില്‍ യുവതിയെ പീഡിപ്പിച്ചത് മയക്ക്മരുന്ന് ചേര്‍ത്ത ശീതളപാനീയം നല്‍കിയെന്ന് മൊഴി. യുവതി മജിസ്ട്രേറ്റിന് മുമ്പില്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

നേരത്തേ പൊലീസിനു നല്‍കിയ മൊഴി യുവതി ആവര്‍ത്തിച്ചതായാണു സൂചന. യുവതി ചികിത്സയിലുള്ള ആശുപത്രിയിലെത്തി പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് മൊഴിയെടുത്തത്.

2018 ജൂണില്‍ സിപിഎം ചെര്‍പ്പുളശേരി ഏരിയാ കമ്മിറ്റി ഓഫിസില്‍വച്ചു പീഡനത്തിനിരയായെന്ന മൊഴി യുവതി ആവര്‍ത്തിച്ചു. ആരോപണ വിധേയനായ ചെര്‍പ്പുളശേരി സ്വദേശിയായ പുത്താനാലയ്ക്കല്‍ തട്ടാരുതൊടിയില്‍ പി.പ്രകാശനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചെര്‍പ്പുളശേരി ഏരിയാ കമ്മിറ്റി ഓഫിസിലെ ഡിവൈഎഫ്ഐയുടെ മുറിയില്‍ വച്ചു കുടിക്കാന്‍ പാനീയം നല്‍കി മയക്കിയശേഷം പീഡിപ്പിച്ചെന്നാണു യുവതി പൊലീസിനു നല്‍കിയ ആദ്യ മൊഴി.

ചെര്‍പ്പുളശേരി ടൗണില്‍ ടൂവീലര്‍ വര്‍ക്ഷോപ്പ് നടത്തുകയാണു യുവാവ്. കോയമ്പത്തൂരിലെ സ്വാശ്രയ കോളജില്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കുന്ന യുവതിയും കുടുംബവും ചെര്‍പ്പുളശേരിയില്‍ നിന്ന് ഒന്നരമാസം മുന്‍പാണ് മണ്ണൂരിലെത്തിയത്. ഗര്‍ഭിണിയായ യുവതി പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ മങ്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണു പീഡനവിവരം പുറത്തായത്