ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധിപ്പിക്കുമെന്ന് കോടിയേരി

തിരുവനന്തപുരം : ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പത്തനംതിട്ടയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി വൈകുന്നത് ഒരു സമുദായ സംഘടനയുടെ അംഗീകാരം ലഭിക്കാത്തതിനാലാണെന്നും എന്‍എസ്എസ് സമദൂര നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടിയേരി അറിയിച്ചു.

യുഡിഎഫും എന്‍ഡിഎയും സംസ്ഥാനത്ത് വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. 5 മണ്ഡലങ്ങളില്‍ ബിജെപി-കോണ്‍ഗ്രസ് ധാരണയുണ്ടെന്നത് ശരിവെയ്ക്കുന്നതാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയെന്നും അദ്ദേഹം പറഞ്ഞു.

ഇടത് മുന്നണിക്ക് കേരളത്തില്‍ ഭൂരിഭാഗം സീറ്റുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എത്ര സീറ്റ് എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ളതല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ജയസാദ്ധ്യത കണക്കിലെടുത്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരിക്കുന്നത്. അതിനാലാണ് എം എല്‍എ മാരെയും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.