ചെര്‍പ്പുളശ്ശേരി പീഡനക്കേസ്: യുവതിയുടെ മൊഴി രേഖപ്പെടുത്തി

പാലക്കാട്: സിപിഎം പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന കേസിലെ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തി. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

യുവതിയുടെ പരാതിയില്‍ വ്യാഴാഴ്ച മങ്കര, ചെര്‍പ്പുളശ്ശേരി പൊലീസ് സംയുക്തമായി തെളിവെടുപ്പ് ആരംഭിച്ചിരുന്നു. കാമുകനും സംഘടനാതലത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നയാളുമായ യുവാവ് പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് യുവതി പൊലീസ് മുമ്പാകെ മൊഴി നല്‍കിയിട്ടുള്ളത്.

പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി പ്രസവിച്ചു. തുടര്‍ന്ന് യുവതി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. മാര്‍ച്ച് 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഇത് സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയായ യുവതി പീഡിപ്പിക്കപ്പെട്ടു എന്ന് മൊഴി നല്‍കുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

ചെര്‍പ്പുളശ്ശേരിയിലെ പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവജനസംഘടനാ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചുവെന്നാണ് യുവതി പറഞ്ഞത്. ഇരുവരും സ്വകാര്യ കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് മാഗസിന്‍ തയ്യാറാക്കാന്‍ പാര്‍ട്ടി ഓഫീസിലെ മുറിയിലെത്തിയെന്നും ഈ സമയത്താണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയില്‍ ചെര്‍പ്പുളശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. ആരോപണ വിധേയനായ യുവാവിനെയും പൊലീസ് ചോദ്യം ചെയ്തു. അതേസമയം ആരോപണ വിധേയന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിപിഎം ചെര്‍പ്പുളശേരി ഏരിയാ സെക്രട്ടറി കെ. ബി.സുഭാഷ് പറഞ്ഞു. പാര്‍ട്ടിയുമായി യുവതിക്കും യുവാവിനും കാര്യമായ ബന്ധമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി