പ്രതിസന്ധി; കുമാരസ്വാമിയെ പുറത്താക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ കളി

ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി കുമാരസ്വാമിയെ പുറത്താക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ കളിയാണെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ലാദ് ജോഷി. ചില കോണ്‍ഗ്രസ് നേതാക്കളാണ്‌
ഇതിന്റെ പിന്നിലെന്നും പ്രഹ്ലാദ് ജോഷി ആരോപിച്ചു.

ഇതിനിടെ രാജി സമര്‍പ്പിച്ച ആറോളം എംഎല്‍എമാരുമായി സംസാരിച്ചിരുന്നതായി സിദ്ധരാമയ്യ പ്രതികരിച്ചു. എല്ലാ കാര്യങ്ങളും തനിക്ക് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. എല്ലാവരും പാര്‍ട്ടിക്ക് വിശ്വസ്തരാണ്. ആരെങ്കിലും എന്നോട് വിധേയത്വം കാണിക്കുന്നതില്‍ കാര്യമില്ല പാര്‍ട്ടിയോട് വിധേയത്വം കാണിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ഓപ്പറേഷന്‍ കമലയാണ് കര്‍ണാടകയില്‍ അരങ്ങേറുന്നത്. എന്നാല്‍ ഇതെല്ലാം സര്‍ക്കാര്‍ അതിജീവിക്കും. ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ പ്രശ്നങ്ങളോ ഇല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എച്ച്.ഡി.ദേവഗൗഡയുടെ വീട്ടിലെത്തി ജെഡിഎസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി കുമാരസ്വാമി വൈകീട്ടോടെ യുഎസില്‍ നിന്ന് ബെംഗളൂരുവിലെത്തും.