പ്രണയക്കടത്ത് (കവിത)

സിന്ധു. എം
രാത്രി കാലങ്ങളില്‍ കടല്‍ത്തീരത്ത്
കഞ്ചാവ് വില്‍ക്കുന്നവരെപോലെയാണ് നാമും
നമ്മുടെ പ്രണയവുമെന്നവന്‍.
പിരിയും നേരം നിതംബത്തില്‍
പറ്റിപിടിച്ച മണല്‍ത്തരികള്‍
പോലെ ഒന്നിച്ചു കണ്ട കാഴചകള്‍
കുടഞ്ഞു കളയാനാണ് തിടുക്കം
ഒഴിഞ്ഞ ശംഖറകള്‍ പോലെയായ ഹൃദയവും
സൂര്യലാളനങ്ങളേറ്റ്
ചുവന്ന തൊലിയും
പരുക്കന്‍ തിരസ്പര്‍ശത്താല്‍
തണുത്ത വിരലുകളും
സമുദ്രനിരപ്പില്‍ നിന്ന്
ഉയര്‍ത്തെഴുന്നേല്‍ക്കാന്‍
തുടിക്കുന്ന മഞ്ഞുമലകളും
മറക്കാനാവും പിന്നത്തെ ശ്രമം
വാസവദത്തയെ പോലെ
വേറെവേറെ നിറങ്ങളിലും
ആകൃതിയിലുമുള്ള
പൊട്ടുകള്‍ തൊട്ട്
രാത്രിയേയും പകലിനേയും
ഒരുപോലെ പ്രണയിച്ച എന്റെ യൗവനം.
ഈന്തപ്പനയോലയിലും
കള്ളിച്ചെടികളിലുമുടക്കി
അപ്പോഴെനിക്ക്
പ്രണയത്തിന്റെ പുതിയ
ചില ജലാശയങ്ങള്‍ കാട്ടിത്തന്നു
എന്നാണ് നാം തിരമാലകളുടെ മുഴക്കവും
ഈന്തപ്പനയോലയുടെ
മധ്യസ്ഥതയുമില്ലാതെ
തനിച്ചൊന്ന് കാണുക?
ആ കണ്ണുകളില്‍
ഒതുക്കി പിടിച്ച വേലിയേറ്റം
നമ്മള്‍ മണ്ണായാല്‍
ഭൂമിക്കടിയില്‍ നിന്ന്
പുല്ലായും പനിനീര്‍ച്ചെടിയായും മുളക്കും
അപ്പോള്‍ ആരേയും ഭയക്കാതെ
പെയ്യുന്ന മഴയിലും
പൂക്കളുടെ മണത്തിലും
നാം നമ്മെ തിരിച്ചറിയും
കഴിഞ്ഞ ജന്മത്തിലെ
പ്രണയികളായിരിക്കും
വരും കാലങ്ങളില്‍ ഈ ഭൂമിയിലെ
മരങ്ങളത്രയും!