ഉത്തരേന്ത്യയിലും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയം: മരണസഖ്യ 100 കടന്നു

ഉത്തരേന്ത്യയിലും വടക്കു- കിഴക്കൻ സംസ്ഥാനങ്ങളിലുമുണ്ടായ പ്രളയത്തിലും കനത്ത മഴയിലും മരണസഖ്യ 100 കടന്നു. ബിഹാറിലാണ് ഏറ്റവും കൂടുതലാളുകൾ മരിച്ചത്; 67 പേർ. അസമിൽ 37 പേരും ഉത്തർപ്രദേശിൽ 17 പേരും മരിച്ചു. ബിഹാറിലെ 48 ലക്ഷം പേർ പ്രളയബാധിതരായെന്നാണ് കണക്ക്. സംസ്ഥാനത്ത് ആകെ ഒന്നര ലക്ഷം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. 831 ഗ്രാമങ്ങളെ പ്രളയം ഗുരുതരമായി ബാധിച്ചു. വെള്ളമിറങ്ങി തുടങ്ങിയ സ്ഥലങ്ങളിൽ പകർച്ചവ്യാധികൾ ഉണ്ടാകാതെയിരിക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. ബിഹാറിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ജെ.ഡി രംഗത്തു വന്നിട്ടുണ്ട്. അസമിൽ കഴിഞ്ഞ 12 ദിവസമായി പ്രളയക്കെടുതി തുടരുകയാണ്. സംസ്ഥാനത്തെ 33 ജില്ലകളിലായി 57 ലക്ഷം പേർ പ്രളയബാധിതരാണ്. 427 ദുരിതാശ്വാസ ക്യാമ്പുകളും 392 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഒറ്റപ്പെട്ടു പോയ ഗ്രാമങ്ങളിൽ നിന്ന് ആളുകളെ പുറത്തെത്തിക്കാൻ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഗുവഹാത്തി, തേസ്പൂർ ഉൾപ്പെടെയുള്ള നഗരങ്ങളും പ്രളയക്കെടുതിയിലാണ്. കായിക താരം ഹിമാദാസ് തന്റെ ശമ്പളത്തിന്റെ പകുതി അസമിലെ പ്രളയ ദുരിതാശ്വാസത്തിന് നൽകുമെന്ന് പ്രഖ്യാപിച്ചു.