ജാമ്യം നേടിയ ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രിവിട്ടു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ മുഹമ്മദ് ബഷീറിന്റെ അപകട മരണം സംബന്ധിച്ച കേസില്‍ ജാമ്യം നേടിയ ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രിവിട്ടു. മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്.

നാലാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നാലു ദിവസം മുമ്പ് തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും സ്റ്റെപ്പ് ഡൗണ്‍ വാര്‍ഡിലേക്കും തുടര്‍ന്ന് പേ വാര്‍ഡിലേക്കും മാറ്റിയിരുന്നു.ആരോഗ്യനില മെച്ചപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. വൈകുന്നേരം അഞ്ചരയോടെയാണ് ശ്രീറാം ആശുപത്രി വിട്ടത്.

തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ നിന്നുമാണ് ശ്രീറാം ജാമ്യം നേടിയത്. ബഷീറിന്റെ മരണത്തിന് കാരണമായി വാഹനം ഓടിച്ചത് താനാണെന്നും എന്നാല്‍ മദ്യപിച്ചിരുന്നില്ലെന്നും അന്വേഷണസംഘത്തോട് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞിരുന്നു. എന്നാല്‍ അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായാണ് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയത്.