ഓമനക്കുട്ടനോട് മാപ്പു ചോദിച്ച് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടൻ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന വിഷയത്തിൽ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രളയകാലത്ത് തലപൊക്കുന്ന വിഷജീവികളുടെ, കള്ളം മാത്രം പ്രചരിപ്പിക്കുന്നവരുടെ, മാധ്യമഭീകരതയുടെ ഏറ്റവും പുതിയ ഇരയാണ് ഓമനക്കുട്ടനെന്ന് മന്ത്രി തന്റേ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത കാരണം ഒരു മനുഷ്യന് അഭിമാനക്ഷതവും വേദനയും ഉണ്ടായതിൽ ഓമനക്കുട്ടനെ അപരാധിയായി ചിത്രീകരിച്ച മാധ്യമങ്ങൾ മാപ്പുപറയണമെന്നും മന്ത്രി പറഞ്ഞു. വാർത്ത പുറത്തുവിട്ട ഏഷ്യാനെറ്റിനെ മന്ത്രി വിമർശിച്ചു. നിക്ഷിപ്ത താല്പര്യക്കാരായ ചില മാദ്ധ്യമങ്ങളുടെ മറ്റൊരു നുണക്കഥ കൂടെയാണ് തകർന്നു വീണതെന്നും ഓരോ ദിവസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിശ്വാസ്യത തകർക്കാനായെന്ന വണ്ണം കള്ളവാർത്ത പടച്ചു വിടുന്ന ദയനീയ അവസ്ഥയിലാണ് ഇക്കൂട്ടർ എന്നും കടകംപള്ളി പറഞ്ഞു.

ദുരന്തമുഖത്ത് മുന്നിൽ നിൽക്കുന്ന, ജനങ്ങൾക്കൊപ്പം ചേർന്ന് ദുരിതം നേരിടുന്ന ആ മനുഷ്യന്റെ ആത്മാഭിമാനം മുറിവേറ്റതിൽ വേദനിക്കുന്നു. ആ സഖാവിനെ അഭിവാദ്യം ചെയ്യുന്നു. അദേഹത്തെ ഒരു ദിവസത്തേക്കെങ്കിലും തെറ്റിദ്ധരിച്ച മുഴുവൻ മലയാളികൾക്ക് വേണ്ടി മാപ്പ് ചോദിക്കുന്നതായും അദ്ദേഹം കുറിപ്പില്‍ അറിയിച്ചു.