പാലാരിവട്ടം പാലം അഴിമതി; ടി.ഒ സൂരജിനെ 19 വരെ റിമാന്‍ഡ് ചെയ്തു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിനെ റിമാന്‍ഡ് ചെയ്തു. സൂരജ് ഉള്‍പ്പെടെ നാല് പേരെയാണ് ഈ മാസം 19 വരെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

ടി.ഒ സൂരജിന് പുറമെ പാലം നിര്‍മിച്ച കമ്പനിയുടെ എം.ഡി സുമിത് ഗോയലും, കിറ്റ്‌കോ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, കിറ്റ്‌കോ ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ എന്നിവര്‍ ഉള്‍പ്പടെ നാല് പേരെ കഴിഞ്ഞ ആഗസ്റ്റ് 30നാണ് അറസ്റ്റ് ചെയ്തത്. അഴിമതി, ഗൂഢാലോചന,ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ടി. ഒ സൂരജിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാര്‍ നല്‍കുന്നത്. എന്നാല്‍ അന്നത്തെ മന്ത്രിസഭാ തീരുമാന പ്രകാരം ഉത്തരവ് ഇറക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു ടി.ഒ സൂരജ് പ്രതികരിച്ചത്. മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെയും വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ദേശീയപാത വിഭാഗത്തെ ഒഴിവാക്കി റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന് (ആര്‍.ബി.ഡി.സി.കെ) പാലത്തിന്റെ നിര്‍മ്മാണ ചുമതല നല്‍കിയത്.