സത്താർ അന്തരിച്ചു

കൊച്ചി : നടന്‍ സത്താര്‍ അന്തരിച്ചു, 67 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. മൂന്നു മാസമായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം കടുങ്ങല്ലൂരിലെ സത്താറിന്റെ വീട്ടിലേക്ക് കൊണ്ടു പോയി. സംസ്‌കാരം ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ വൈകിട്ട് നാല് മണിക്ക് നടക്കും.

എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1975-ല്‍ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സത്താര്‍ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ അനാവരണം എന്ന ചിത്രത്തില്‍ അദ്ദേഹം നായകനായും അഭിനയിച്ചു. ശരപഞ്ജരം അടക്കമുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സത്താര്‍ പിന്നീട് വില്ലന്‍ വേഷങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നേടിയത്.

സിനിമാരംഗത്ത് സജീവമായി നില്‍ക്കുന്നതിനിടെ 1979-ല്‍ ആണ് നടി ജയഭാരതിയെ സത്താര്‍ വിവാഹം ചെയ്യുന്നത്. സത്താര്‍ – ജയഭാരതി ദമ്പതികളുടെ മകനാണ് ചലച്ചിത്ര നടന്‍ കൂടിയായ കൃഷ് ജെ സത്താര്‍. ജയഭാരതിയും സത്താറും പിന്നീട് വഴിപിരിഞ്ഞു. സത്താറിന്റെ മരണസമയത്ത് കൃഷ് ജെ സത്താര്‍ ഒപ്പമുണ്ടായിരുന്നു.