മരട് ഫ്‌ളാറ്റ് വിഷയം; നിര്‍മ്മാണം നടന്നത് നിയമ വിരുദ്ധമായി, കള്ളക്കളി നടത്തി നിര്‍മ്മാതാക്കള്‍

കൊച്ചി: മരടിലെ ഫ്‌ളാറ്റിന്റെ നിര്‍മ്മാണത്തില്‍ നിര്‍മ്മാതാക്കള്‍ കള്ളക്കളി നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. ഫ്‌ളാറ്റിന്റെ നിര്‍മ്മാണം നടന്നത് നിയമ വിരുദ്ധമായിട്ടാണെന്ന് കൈവശ രേഖയില്‍ നിന്നും വ്യക്തമാണ്.

ജെയിനും ആല്‍ഫ വെഞ്ച്വേഴ്‌സിനും നല്‍കിയത് UA നമ്പറാണ്. കോടതി ഉത്തരവുണ്ടായാല്‍ ഫ്‌ളാറ്റ് ഒഴിയേണ്ടി വരുമെന്നും കൈവശ രേഖയില്‍ പറയുന്നു.

അതേസമയം, ഫ്ളാറ്റ് പൊളിക്കാനുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് നടക്കും. വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

സെപ്റ്റംബര്‍ 20-നുള്ളില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഒഴിപ്പിക്കാന്‍ നഗരസഭ നല്‍കിയ സമയപരിധി തീര്‍ന്നിട്ടും ഒരു താമസക്കാര്‍ പോലും മാറിയിട്ടില്ല. പ്രശ്‌നം എങ്ങിനെ തീര്‍ക്കുമെന്ന അനിശ്ചിതത്വത്തിനിടെയാണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്.

ഇതിനിടെ സര്‍വകക്ഷിയോഗത്തിന്റെ തിയതി തീരുമാനിച്ചത് തന്നോട് കൂടി ആലോചിക്കാതെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. പ്രതിപക്ഷ നേതാവിനോടു കൂടി ആലോചിച്ച ശേഷം സര്‍വകക്ഷി യോഗത്തിന്റെ തിയതി തീരുമാനിക്കുന്നതാണ് കാലാകാലങ്ങളില്‍ മുഖ്യമന്ത്രിമാര്‍ സ്വീകരിച്ചിരുന്ന രീതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.