ആദ്യ റഫാല്‍ യുദ്ധവിമാനം ഇന്ത്യയ്ക്ക് കൈമാറി. വ്യോമസേനയ്ക്കുവേണ്ടി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ്ഫ്രാ ന്‍സിലെ മെറിഗ്നാക്കിലുള്ള ദസ്സോയുടെ കേന്ദ്രത്തിലെത്തി വിമാനം ഏറ്റുവാങ്ങിയത്. 2016 സെപ്റ്റംബറിലാണ് ഫ്രാന്‍സില്‍ നിന്നും 59,000 കോടി രൂപക്ക് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ കരാറിലെത്തിയത്. ആദ്യ വിമാനം ഇന്ത്യയ്ക്ക് കൈമാറിയെങ്കിലും ആദ്യ ബാച്ചിലുള്ള നാലു വിമാനങ്ങള്‍ അടുത്ത വര്‍ഷത്തോടെയേ ഇന്ത്യയിലെത്തു. ദസ്സറയുടെ ഭാഗമായി ആയുധപൂജ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. ഫ്രാൻസിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരും ദസ്സോ ഏവിയേഷനിലെ ഉന്നതരും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യന്‍ സായുധ സേനയ്ക്ക് ചരിത്രപരവും സുപ്രധാനവുമായ ദിനമാണ് ഇതെന്ന് വിമാനം ഏറ്റുവാങ്ങുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമായി. റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കും. വ്യോമസേനയെ കലംമാറുന്നതിനൊപ്പം നവീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി വിമാനം കൈമാറിയതിനാല്‍ താന്‍ സന്തുഷ്ടവാനാണെന്നും മറ്റു വിമാനങ്ങള്‍ സമയത്തിന് കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. റഫാലില്‍ പറക്കാനായി ആഗ്രഹിക്കുന്നതായും രാജ്‌നാഥ് സിങ് വെളിപ്പെടുത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നെ വലിയ വിവാദങ്ങള്‍ ഉര്‍ത്തിയ കരാറാണ് റഫാല്‍. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കരാറില്‍ അഴിമതി ആരോപിച്ചിരുന്നു.