രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും പരിസരത്തും ജങ്ക് ഫുഡിന് നിരോധനം

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂള്‍ കാന്റീനുകളിലും പരിസരത്തും ജങ്ക് ഫുഡ് വില്‍പനയ്ക്ക് നിരോധനമേര്‍പ്പെടുത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്‌സ്അതോറിറ്റിയുടെ ഉത്തരവ്. ഡിസംബര്‍ ഒന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. ജങ്ക് ഫുഡ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ജങ്ക് ഫുഡ് വില്‍പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

സ്‌കൂള്‍ വിദ്യാര്‍ഥികളിലെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ നിയന്ത്രിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഫുഡ് സേഫ്റ്റിആന്റ് സ്റ്റാന്‍ഡേര്‍ഡ് റെഗുലേഷന്‍സ്-2019 പ്രകാരമാണ് ഉത്തരവ്.

വിദ്യാലയങ്ങളുടെ 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡ് വില്‍ക്കുന്നത് തടഞ്ഞിട്ടുണ്ട്. ജങ്ക് ഫുഡിന്റെ വില്‍പന പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളോ ബാനറുകളോ ലോഗോകളോ സ്‌കൂള്‍ കാന്റീനുകളിലോ സ്‌കൂള്‍ കമ്പ്യൂട്ടറുകളിലോ പ്രചരിപ്പിക്കുന്നതിനും വിലക്കുണ്ട്.

കായികമേളകളില്‍ ജങ്ക് ഫുഡ് സൗജന്യമായി നല്‍കുന്നതും ഇവയുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതും അനുവദിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.